മനുഷ്യപരിണാമത്തിനിടയിലെ  വിട്ടുപോയ കണ്ണിയെ ഇസ്രായേലില്‍ കണ്ടെത്തി

By Web TeamFirst Published Jun 25, 2021, 6:50 PM IST
Highlights

നുഷ്യപരിണാമത്തിനിടയിലെ വിട്ടുപോയ ഒരു കണ്ണിയെ ഇസ്രായേലില്‍ കണ്ടെത്തി. 400,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ചരിത്രാതീത കാലത്തുള്ള മനുഷ്യന്റെ തലയോട്ടിയുടെയും, താടിയെല്ലുകളുടെയും അവശിഷ്ടങ്ങളാണ് ലഭിച്ചത്.
 

ജറൂസലം: മനുഷ്യപരിണാമത്തിനിടയിലെ വിട്ടുപോയ ഒരു കണ്ണിയെ ഇസ്രായേലില്‍ കണ്ടെത്തി. 400,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ചരിത്രാതീത കാലത്തുള്ള മനുഷ്യന്റെ തലയോട്ടിയുടെയും, താടിയെല്ലുകളുടെയും അവശിഷ്ടങ്ങളാണ് ലഭിച്ചത്. നെഷര്‍ റംല ഹോമോ എന്ന ഈ വിഭാഗം ഹോമോ സാപ്പിയന്‍സുമായി അടുത്തിടപ്പെട്ടിരിക്കാമെന്നാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി, ജറുസലേം എബ്രായ സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ നിഗമനം. 

ഇസ്രായേലിലെ റംല നഗരത്തിനടുത്തുള്ള സിമന്റ് പ്ലാന്റില്‍ നിന്നാണ് പുരാതന മനുഷ്യന്റേതെന്ന് അനുമാനിക്കുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്. നെഷര്‍ റംല ഹോമോ എന്ന ഈ വിഭാഗത്തിന് വലിയ പല്ലുകളും, വ്യത്യസ്ത തലയോട്ടി ഘടനയും, താടിയെല്ലുകളുമാണ്. ഇവ ആധുനിക മനുഷ്യരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. എന്നാല്‍, നിയാണ്ടര്‍ത്തലുകളുമായി സാമ്യമുള്ള ശരീര ഘടനയാണ് അവയ്ക്കുള്ളത്, പ്രത്യേകിച്ചും പല്ലും താടിയെല്ലും. അതേസമയം തലയോട്ടി മറ്റ് പുരാതന ഹോമോ മാതൃകകളോട് സാമ്യമുള്ളതാണ്. 

ഈ കണ്ടെത്തല്‍ മനുഷ്യ പരിണാമത്തിലെ ഒരു വലിയ വിടവിനെ നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പില്‍ നിയാണ്ടര്‍ത്തലുകളും ഹോമോ സാപ്പിയന്‍സും കണ്ടുമുട്ടുന്നതിന് വളരെ മുമ്പുതന്നെ നിയാണ്ടര്‍ത്തലുകള്‍ക്ക് ഹോമോ സാപ്പിയന്‍സിന്റെ ജീനുകള്‍ എങ്ങനെ ലഭിച്ചുവെന്നതിന്റെ ഉത്തരമാണ് ഇതെന്ന് കരുതുന്നു. 200,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആധുനിക മനുഷ്യരുമായി ഇണചേര്‍ന്ന അജ്ഞാതവിഭാഗം നെഷര്‍ റാംല ജനതയായിരിക്കാമെന്ന് ഗവേഷകര്‍ വാദിക്കുന്നു. 

യൂറോപ്പിലാണ് നിയാണ്ടര്‍ത്തലുകള്‍ ആദ്യമായി ഉയര്‍ന്നുവന്നതെന്ന പരക്കെ അംഗീകരിക്കപ്പെട്ട സിദ്ധാന്തത്തെ ഈ കണ്ടെത്തല്‍ ചോദ്യം ചെയ്യുന്നു.  

മനുഷ്യാവശിഷ്ടങ്ങള്‍ക്കൊപ്പം വലിയ അളവില്‍ മൃഗങ്ങളുടെ അസ്ഥികളും കല്ല് കൊണ്ടുള്ള ആയുധങ്ങളും ഗവേഷകര്‍ അവിടെ നിന്ന് കുഴിച്ചെടുത്തു. നേഷര്‍ റാംല ഹോമോയ്ക്ക് നൂതന ശിലായുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുണ്ടായിരുന്നെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. 

ഈ പഠനം 'സയന്‍സ' ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

 

click me!