Eco Friendly Living : ഇണകളുടെ രൂപത്തിലാണ് കയ്യേറ്റക്കാര്‍ വന്നത്

Web Desk   | Asianet News
Published : Feb 11, 2022, 03:23 PM IST
Eco Friendly Living :  ഇണകളുടെ രൂപത്തിലാണ് കയ്യേറ്റക്കാര്‍ വന്നത്

Synopsis

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ട് കുഞ്ഞിക്കൊക്കുകള്‍ കൂടി പുറത്തേക്ക് കണ്ടുതുടങ്ങി. കൂട്ടില്‍ പുതിയ അതിഥികള്‍ എത്തിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയുമായി ആണ്‍കിളി വരുന്ന കാഴ്ച ഞങ്ങള്‍ കൗതുകത്തോടെനോക്കിനിന്നു.

ഒരു പ്രഭാതത്തില്‍ പുറത്ത് നവജാതമായ ചിറകടികള്‍ കേട്ടു. വാതില്‍ തുറക്കുമ്പോള്‍ കിളിക്കുഞ്ഞുങ്ങളുടെ കന്നിപ്പറക്കലായിരുന്നു കണി. പോര്‍ച്ചിലെ കാറിന് മുകളിലേയ്ക്കും അതിരിലെ കൊന്നമത്തിലേയ്ക്കുമൊക്കെയായി, ഇരുപുറം അച്ഛനമ്മമാരുടെ അകമ്പടിയോടെ അവ പറന്നു. എന്റെ കുട്ടികള്‍ ഓടിക്കളിയ്ക്കുന്ന അതേ സ്വാതന്ത്ര്യത്തില്‍ അവ വീട്ടിനുള്ളില്‍ പറന്നപ്പോള്‍, അവയുടെ ജീവനെകരുതി വീട്ടിലുള്ള ഫാനുകള്‍ ഞങ്ങള്‍ സ്ഥിരമായി കെടുത്തിയിട്ടു. 

 

 

ഇണപ്പറവകളുടെ രൂപത്തിലാണ് കയ്യേറ്റക്കാര്‍ വന്നത്.

കുഞ്ഞിക്കൊക്കുകളില്‍ നാരും പടര്‍പ്പുമൊക്കെ കണ്ടപ്പോള്‍ മനസ്സിലായി, കൂടൊരുക്കാനുള്ളപുറപ്പാടാണ്. അവരതിന് ഇടം കണ്ടെത്തിയതാകട്ടെ ഉമ്മറത്തെ സീലിങ്ങില്‍ മനോഹരമായി തൂക്കിയിട്ട അലങ്കാര വിളക്കിലും. 

ഇന്ദ്രജാലത്തിലെന്ന പോലെ ആ കുഞ്ഞിക്കിളികള്‍ ഈറ്റില്ലം മെനഞ്ഞെടുക്കുന്നത് ഞങ്ങള്‍, ഏഴുമനുഷ്യാത്മാക്കള്‍ നിര്‍ന്നിമേഷം നോക്കി നിന്നു. വാപ്പിച്ചി ദിഖ്ര്‍ ചൊല്ലുന്നത് പോലെ അത്രമേല്‍ മന്ത്രസ്ഥായിലായി ഉമ്മറത്തെ ആള്‍പ്പെരുമാറ്റം. അടയിരിക്കുന്ന പക്ഷികളെ അലോസരപ്പെടുത്തിക്കൂടാ.

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ട് കുഞ്ഞിക്കൊക്കുകള്‍ കൂടി പുറത്തേക്ക് കണ്ടുതുടങ്ങി. കൂട്ടില്‍ പുതിയ അതിഥികള്‍ എത്തിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയുമായി ആണ്‍കിളി വരുന്ന കാഴ്ച ഞങ്ങള്‍ കൗതുകത്തോടെനോക്കിനിന്നു.

ഒരു പ്രഭാതത്തില്‍ പുറത്ത് നവജാതമായ ചിറകടികള്‍ കേട്ടു. വാതില്‍ തുറക്കുമ്പോള്‍ കിളിക്കുഞ്ഞുങ്ങളുടെ കന്നിപ്പറക്കലായിരുന്നു കണി. പോര്‍ച്ചിലെ കാറിന് മുകളിലേയ്ക്കും അതിരിലെ കൊന്നമത്തിലേയ്ക്കുമൊക്കെയായി, ഇരുപുറം അച്ഛനമ്മമാരുടെ അകമ്പടിയോടെ അവ പറന്നു. എന്റെ കുട്ടികള്‍ ഓടിക്കളിയ്ക്കുന്ന അതേ സ്വാതന്ത്ര്യത്തില്‍ അവ വീട്ടിനുള്ളില്‍ പറന്നപ്പോള്‍, അവയുടെ ജീവനെകരുതി വീട്ടിലുള്ള ഫാനുകള്‍ ഞങ്ങള്‍ സ്ഥിരമായി കെടുത്തിയിട്ടു. 

വാപ്പിച്ചി പോയി. പറക്കമുറ്റിയപ്പോള്‍ ആ പക്ഷികുലവും പോയി. ഗസല്‍ എന്ന സ്വപ്ന ഭവനംപടുത്തുയര്‍ത്താന്‍ ഞാന്‍ കണ്ടെത്തിയ ഈ മുപ്പത് സെന്റ് ഭൂമിയുടെ യഥാര്‍ത്ഥഅവകാശികളാര് എന്ന സമസ്യ മാത്രം അവശേഷിച്ചു. 

 

 

ജുറാസിക് യുഗത്തെക്കാള്‍ ഉര്‍വ്വരത വെളിപ്പെടുത്തിക്കൊണ്ട് ആ മണ്ണില്‍ രണ്ട് ഈന്തുമരങ്ങളുണ്ടായിരുന്നു. പുരപണിയുമ്പോള്‍ അതിലൊന്ന് മുറിക്കേണ്ടിവന്നതായിരുന്നു വലിയ സങ്കടം. തറകെട്ടുന്ന സമയത്ത് തന്നെ വീടിനുചുറ്റും മരങ്ങള്‍ നട്ടുനനച്ച് ഞാനതിന് പ്രായശ്ചിത്തം ചെയ്തു. ഇന്നിപ്പോള്‍ ഒരു വനകുടീരംപോലുണ്ട് ഞങ്ങളുടെ വീട്. ഫലവൃക്ഷങ്ങളും, പൂച്ചെടികളും, ഔഷധ സസ്യങ്ങളും,  വള്ളിച്ചെടികളുമൊക്കെയായി സദാ ആര്‍ദ്രമായ ഒരിടം. നാടന്‍ മാവിനങ്ങള്‍ മുതല്‍ മറ്റോവ, മാഹുവ, മരാങ്ക്, മാങ്കോസ്റ്റിന്‍, ലോങ്ങന്‍, സാന്റോള്‍, അച്ചാച്ചര്‍, കെപ്പല്‍ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള വിവിധയിനം പഴച്ചെടികള്‍ സഹവസിച്ചു വാഴുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ഇവിടേക്ക് പക്ഷികളും ഉരഗങ്ങളും ഷഠ്പദങ്ങളും വീണ്ടും ചേക്കേറി.

കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് തറ കെട്ടുന്ന കാലത്ത് ഇവിടെ നിന്നും വാസസ്ഥലം മാറിപ്പോയ കീരികള്‍ വരെ തിരിച്ചു വന്നു.

സ്വന്തം തറവാട്ടിലേക്ക് തിരിച്ചെത്തുന്ന  സന്തോഷത്തോടെ. 

വീട്ടുകാര്‍ തങ്ങളുടെ ശത്രുക്കളല്ല എന്ന് അവയ്ക്കും തോന്നിക്കാണും! 

തുമ്പികളും ചിത്രശലഭങ്ങളും പാറുന്ന തൊടിയില്‍ അങ്ങിങ്ങായി ചെറിയ വെള്ളത്തൊട്ടികള്‍ സ്ഥാപിച്ച് മക്കള്‍ പക്ഷികളെ ക്ഷണിക്കുന്നു. രാത്രി വിളക്കുകളെല്ലാം കെടുത്തി അവര്‍മ ിന്നാമിനുങ്ങുകള്‍ക്ക് സ്വാഗതമരുളുന്നു. മഞ്ഞുകാലങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ തുഷാരം തിളങ്ങുന്നത് കാണാന്‍ അവര്‍ പ്രഭാതത്തിലേ ഉണരുന്നു. 

ഇവിടെയീ ഉമ്മറത്തിരുന്ന് നിറവോടെ ഓര്‍ക്കുന്നു. എന്തൊരഴകാണ് ഈ പ്രപഞ്ചനടനത്തിന്.

 

(ഇത്തരം അനുഭവങ്ങള്‍ നിങ്ങള്‍ക്കുമുണ്ടോ? പ്രകൃതിയുമായി ഇണങ്ങിയ ജീവിതാനുഭവങ്ങള്‍ എഴുതി അയക്കൂ, ഒപ്പം വിശദമായ വിലാസവും ഫോട്ടോയും. അയക്കേണ്ട വിലാസം: submissions@asianetnews.in)
 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്