യുദ്ധത്തിനിടെ യുക്രൈന്‍റെ 500 ഓളം സാംസ്കാരിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തെറിഞ്ഞു

By Web TeamFirst Published Jan 24, 2023, 3:17 PM IST
Highlights

യുദ്ധം തുടങ്ങി വര്‍ഷം ഒന്നാകാന്‍ ഇനി മൂന്ന് നാല് ആഴ്ചകളേയൊള്ളൂ. എങ്കിലും റഷ്യയ്ക്ക് മുന്നില്‍ ഇനിയും പരാജയം സമ്മതിക്കാതെ പൊരുതുകയാണ് യുക്രൈന്‍. 


യുദ്ധമുഖത്ത് പരാജയം നേരിടുന്ന രാജ്യം ശത്രുവിന്‍റെതായതെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സാധാരണമാണ്. അവനവന്‍റെ പരാജയത്തിനിടയിലും പരമാവധി നാശം വിതയ്ക്കുകയെന്നത് മാത്രമാണ് യുദ്ധമുഖത്തെ തന്ത്രം. ഇന്ന് യുക്രൈന് നേരെ റഷ്യ ഉപയോഗിക്കുന്ന തന്ത്രവും മറ്റൊന്നല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2022 ഫെബ്രുവരി 14 നാണ് റഷ്യ, യുക്രൈനെതിരെ 'പ്രത്യേക സൈനിക നടപടി' എന്ന വിശേഷണത്തോടെ സൈനിക നീക്കം ആരംഭിച്ചത്. ലോകത്തിലെ രണ്ടാമത്തെ ആയുധ ശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ യുക്രൈന്‍ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ പരാജയം സമ്മതിക്കുമെന്നായിരുന്നു അന്ന് യുദ്ധവിദഗ്ദര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മറ്റൊന്നാണ് കാത്ത് വച്ചത്. 

യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയാന്‍ ഇനി മൂന്ന് നാല് ആഴ്ചകളേയൊള്ളൂ.എങ്കിലും റഷ്യയ്ക്ക് മുന്നില്‍ ഇനിയും പരാജയം സമ്മതിക്കാതെ പൊരുതുകയാണ് യുക്രൈന്‍. യുഎസ്എയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യമാണ് അണമുറിയാതെ യുക്രൈന് ആയുധങ്ങളും അര്‍ത്ഥവും നല്‍കുന്നത്. ആ നിര്‍ലോഭത യുക്രൈന്‍റെ പരാജയം സ്വപ്നം കണ്ട റഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ തങ്ങളുടെ പരാജയം മുന്നില്‍ കാണുമ്പോഴും യുക്രൈനില്‍ പരമാവധി നാശനഷ്ടം വിതയ്ക്കാനാണ് ഇപ്പോള്‍ റഷ്യയുടെ ശ്രമം. 

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് റഷ്യയുടെ അക്രമണത്തിന് മുമ്പില്‍ യുക്രൈനില്‍ തകര്‍ന്നടിഞ്ഞത് 500 ല്‍ അധികം സാംസ്കാരിക സ്മാരകങ്ങളും 1,200 ഓളം സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങളുമാണ്. അക്രമണത്തില്‍ നശിപ്പിക്കപ്പെട്ട തങ്ങളുടെ സാംസ്കാരിക ചരിത്ര സ്ഥാപനങ്ങളെ വീണ്ടെക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. അതിനായി പാശ്ചാത്യ രാജ്യങ്ങളുമായി നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നതായി യുക്രൈനിലെ സാംസ്കാരിക വകുപ്പ് മന്ത്രി അലക്സാണ്ടർ തകചെങ്കോ പറഞ്ഞു. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഇത് എത്രത്തോളം ഉചിതമെന്ന് ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ അത് ഉചിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

രാജ്യം ഇപ്പോഴും യുദ്ധമുഖത്തായിരുന്നതിനാല്‍ ബജറ്റ് ഫണ്ട് സാംസ്കാരിക സ്ഥാപനങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എങ്കിലും അതിനാവശ്യമായ പണം തങ്ങളുടെ സുഹൃത്ത് രാജ്യങ്ങളില്‍ നിന്നും മറ്റ് അഭ്യുതയകാംഷികളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അനിവാര്യമായൊരു ഘട്ടിത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായപ്പോള്‍ തന്നെ യുക്രൈന്‍ തങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്‍റെ അവശേഷിപ്പുകളായ  2,00,000-ത്തിലധികം വസ്തുക്കൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, യുദ്ധം അവസാനിക്കുമ്പോള്‍ ഇവ തിരിച്ച് വെയ്ക്കാനുള്ള ഒരൊറ്റ കെട്ടിടം പോലും ബാക്കിയില്ലെന്നതാണ് വസ്തുത. 

click me!