ഭയപ്പെടുത്തുന്ന മരിച്ച പാവകളുടെ ദ്വീപ്, പിന്നിൽ വിചിത്രമായ ഈ കഥ!

By Web TeamFirst Published Dec 14, 2020, 9:42 AM IST
Highlights

2001 -ൽ ഡോൺ ജൂലിയൻ സാന്റാന ബറേറ അന്തരിച്ചു. 50 വർഷങ്ങൾക്ക് മുൻപ് മരിച്ച ആ പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേ കനാലിൽ തന്നെ മുങ്ങിമരിച്ച നിലയിൽ അയാളെ കണ്ടെത്തി. 

മെക്സിക്കോ സിറ്റിയിയുടെ തെക്ക് മാറിയിട്ടാണ് പാവകളുടെ ദ്വീപായ ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് സ്ഥിതിചെയ്യുന്നത്. ആ ദ്വീപിൽ ആയിരക്കണക്കിന് തൂക്കിയിട്ട, അഴുകിയ, ശിരച്ഛേദം ചെയ്ത പാവകളെ കാണാം. അവിടെ ഉപേക്ഷിച്ച പാവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ദ്വീപ് എങ്ങനെയാണ് പാവകളാൽ നിറഞ്ഞതെന്നതിന്റെ പിന്നിൽ വളരെ കൗതുകകരമായ ഒരു കഥയുണ്ട്. 

ദ്വീപിലെ ഏക നിവാസിയായ ഡോൺ ജൂലിയൻ സാന്റാന ബാരേര ഒരു ദിവസം കനാലിൽ മുങ്ങിമരിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ പാവയുടെയും മൃതദേഹം കണ്ടെത്തിയെന്നും, തുടർന്ന് പെൺകുട്ടിയുടെ ആത്മാവ് തന്നെ ഉപദ്രവിക്കാതിരിക്കാനായി അവളുടെ പാവയെ തൂക്കിയിട്ടുവെന്നും പറയപ്പെടുന്നു. ഇതോടെയാണ് പാവകളെ തൂക്കിയിടുന്ന പതിവ് അവിടെ ആരംഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഒരു പാവ കൊണ്ടുമാത്രം ആത്മാവ് തൃപ്തിപ്പെടുന്നില്ലെന്ന ആശങ്കയിൽ, പതിറ്റാണ്ടുകളായി അദ്ദേഹം പാവകളെ ശേഖരിക്കുകയും തൂക്കിയിടുകയും ചെയ്തു. അയാളുടെ മരണം വരെയുള്ള 50 വർഷക്കാലം അയാൾ അത് തുടർന്നു.  

ഇന്ന് പാവകളുടെ ദ്വീപ് ജനപ്രിയമായ ഒരു ഇടമാണ്. വേറെയും കഥകൾ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. അതിലൊന്ന് അവിടെ മുങ്ങിമരിച്ച ആ പെൺകുട്ടി മരണം വരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു എന്നതാണ്. ഭയപ്പെടുത്തുന്ന കഥകൾ സത്യമാണെങ്കിലും അല്ലെങ്കിലും, ദ്വീപ് മുഴുവൻ ഇപ്പോൾ വിവിധ ഇടങ്ങളിൽ നിന്നുള്ള പാവകളാൽ നിറഞ്ഞിരിക്കയാണ്. അദ്ദേഹം പാവകളെ ഒരിക്കലും വൃത്തിയാക്കാനോ, കേടുപാടുകൾ തീർക്കാനോ മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ കണ്ണു നഷ്ടപ്പെട്ടവയോ, കീറിപ്പോയ കൈകാലുകളുള്ളവയോ ഒക്കെയാണ് അവയിൽ കൂടുതലും. അതിനുശേഷം അവ വർഷങ്ങളോളം മോശം കാലാവസ്ഥയിൽ തുടർന്നു. അതിൽ പലതും അഴുകിയ നിലയിലാണ് ഉണ്ടായിരുന്നത്. ഇത് കൂടുതൽ ഭയപ്പെടുന്ന കാഴ്ച സമ്മാനിച്ചു. വിചിത്രമായ ദ്വീപിന്റെ കഥ ആളുകൾ അറിയാൻ തുടങ്ങിയതോടെ ഇവിടേയ്ക്ക് വരുന്ന ആളുകളുടെ എണ്ണം കൂടി. അദ്ദേഹം അവരെ തുറന്ന കൈകളോടെ സ്വീകരിച്ചു.

ഒരു ഗൈഡഡ് ടൂറിനായി സന്ദർശകർ ഒരു ചെറിയ ഫീസ് നൽകാൻ തുടങ്ങിയപ്പോൾ, ഈ വിചിത്രമായ സ്ഥലം കൂടുതൽ ജനപ്രിയമായി. 2001 -ൽ ഡോൺ ജൂലിയൻ സാന്റാന ബറേറ അന്തരിച്ചു. 50 വർഷങ്ങൾക്ക് മുൻപ് മരിച്ച ആ പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേ കനാലിൽ തന്നെ മുങ്ങിമരിച്ച നിലയിൽ അയാളെ കണ്ടെത്തി. താൻ എല്ലായ്പ്പോഴും അവിടെ ഒരു കൊച്ചു പെൺകുട്ടിയെ കാണുമായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. തുടർന്ന് വിനോദസഞ്ചാരികൾ ആദരാഞ്ജലി അർപ്പിക്കാൻ ദ്വീപിലേക്ക് വരാൻ തുടങ്ങി. അവർ സ്വന്തമായി പാവകളെ കൊണ്ടുവന്നു. ഇന്ന് ആളുകൾ സാന്താന ബാരേരയോടും പെൺകുട്ടിയോടുമുള്ള ആദരസൂചകമായി ദ്വീപിൽ പാവകളെ തൂക്കിയിടുന്നു.  

(ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ Esparta Palma, Amrith Raj)
 

click me!