സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണികളായ 12 പട്ടികളെ അധികൃതര്‍ കൊന്നുകത്തിച്ചു

By Web TeamFirst Published Oct 14, 2021, 4:03 PM IST
Highlights

ദിവസങ്ങള്‍ക്കു മുമ്പ് വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയയില്‍ താരങ്ങളായി മാറിയ വളര്‍ത്തുപട്ടികളെ ഉദ്യോഗസ്ഥര്‍ കൊന്നുകത്തിച്ചു.

ദിവസങ്ങള്‍ക്കു മുമ്പ് വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയയില്‍ താരങ്ങളായി മാറിയ വളര്‍ത്തുപട്ടികളെ ഉദ്യോഗസ്ഥര്‍ കൊന്നുകത്തിച്ചു. ഉടമസ്ഥര്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍, രോഗം പടര്‍ത്തും എന്നാരോപിച്ചാണ് വിയറ്റ്‌നാമില്‍ 12 വളര്‍ത്തു പട്ടികളെ അധികൃതര്‍ കൊന്നു കത്തിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയിലായ ഉടമകള്‍ അറിയാതെയാണ് പട്ടികളെ കൊല ചെയ്തത്. അധികൃതരുടെ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. 

വിയറ്റ്‌നാമിലെ ലോംഗ് ആന്‍സ് പ്രവിശ്യയില്‍ താമസിക്കുന്ന ഫാന്‍ മിന്‍ ഹുംഗ്, ഗയേന്‍ തിചിഎം ദമ്പതികള്‍ വളര്‍ത്തുന്ന പട്ടികളെയാണ് കൊന്നുകളഞ്ഞത്. കഴിഞ്ഞ എട്ടാം തീയതിയാണ് കൊവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്നുവെന്ന് കേട്ട് ഇവര്‍ 280 കിലോ മീറ്റര്‍ ദൂരെ  കന്‍ ഹുംഗ് നഗരത്തില്‍ കഴിയുന്ന ബന്ധുവിന്റെ അടുത്തേക്ക് പുറപ്പെട്ടത്. 

 

 

പോവുമ്പോള്‍ തങ്ങളുടെ 12 പട്ടികളെയും അവര്‍ കൂടെക്കെൂട്ടി. ഗംഭീരമായിരുന്നു ആ യാത്ര. ബൈക്കിന്റെ പല ഭാഗത്തായി 12 പട്ടികളുമായുള്ള യാത്ര വഴിനീളെ ശ്രദ്ധപിടിച്ചു പറ്റി. ദീര്‍ഘമായ യാത്രയ്ക്കിടെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. മഴ നനയാതിരിക്കാന്‍ റെയിന്‍ കോട്ടുകളണിയിച്ച് കൊണ്ടുപോവുന്ന പട്ടികള്‍ക്ക് ഒരുപാട് ആരാധകരുണ്ടായി.  ഫോട്ടോകള്‍ വൈറലായതോടെ, പലരും വഴിമധ്യേ പട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും മറ്റും നല്‍കാന്‍ കാത്തുനിന്നു. 

അതിനിടെ,ആഴിഞ്ഞ ആഴ്ച ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തി. ദൂരസ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനാല്‍ ഇവര്‍ പരിശോധന നടത്തി. പൊസിറ്റീവാണ് എന്നായിരുന്നു റിസല്‍റ്റ്. തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പട്ടികളെ അടുത്തുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലും സൂക്ഷിച്ചു. അസുഖം, മാറി വരുന്നതിനിടെയാണ്, പട്ടികളെ അധികൃതര്‍ കൊന്നു കളഞ്ഞുവെന്ന് ഇവര്‍ അറിഞ്ഞത്. 

''ഇത്തരമൊരു സംഭവം നടന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. ഞങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ...''-ആശുപത്രിയില്‍നിന്നും ഒരു മാധ്യമത്തോട് സംസാരിക്കവെ അവര്‍ പറഞ്ഞു. 

പട്ടികളെ കൊന്നുകളഞ്ഞതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വാര്‍ത്ത പെട്ടെന്ന് നീക്കം ചെയ്തു. പട്ടികളെ കൊല ചെയ്ത ശേഷം  കത്തിച്ചു കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏതറ്റം വരെ പോവുമെന്നും പ്രതിഷേധങ്ങളെ പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ..

 

.............................................

മഴ നനയാതിരിക്കാന്‍ റെയിന്‍ കോട്ടുകളണിയിച്ച് കൊണ്ടുപോവുന്ന പട്ടികള്‍ക്ക് ഒരുപാട് ആരാധകരുണ്ടായി.  ഫോട്ടോകള്‍ വൈറലായതോടെ, പലരും വഴിമധ്യേ പട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും മറ്റും നല്‍കാന്‍ കാത്തുനിന്നു. 

 

എന്നാല്‍, സംഭവത്തിന് എതിരെ വമ്പിച്ച പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഉടമസ്ഥര്‍ക്ക് കൊവിഡ് വന്നാല്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു കളയണമെന്ന വ്യവസ്ഥ ആരുണ്ടാക്കിയതാണ് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മനുഷ്യരില്‍നിന്നും മൃഗങ്ങള്‍ക്ക് കൊവിഡ് വരാമെങ്കിലും, പരിശോധന നടത്തുകയയോ ഉടമസ്ഥരെ വിവരമറിയിക്കുകയോ ചെയ്യാതെ കൂട്ടക്കുരുതി നടത്തിയത് ക്രൂരതയും അക്രമവുമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഒന്നരലക്ഷം പേര്‍ ഒപ്പിച്ച പരാതി സര്‍ക്കാറിനു സമര്‍പ്പിച്ചു. 

തങ്ങളുടെ മക്കളെയാണ് ഒരു തെറ്റും ചെയ്യാതെ അധികൃതര്‍ കൊന്നുകളഞ്ഞതെന്നും ഇതിനെതിരെ പരാതിയുമായി മുന്നോട്ടു പോവുമെന്നും ദമ്പതികള്‍ അറിയിച്ചു. 

click me!