
മുംബൈ: ബാങ്കിംഗ് മേഖലയിലെ നിഷ്ക്രിയാസ്തികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 12 ന് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം പരിഗണിച്ച് ഉത്തരവിലെ ചില മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഉത്തരവില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വിശദീകരണം പുറപ്പെടുവിക്കുകയായിരുന്നു. 2000 കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ഏതൊരു വായ്പ അക്കൗണ്ടിലും തിരിച്ചടവ് മുടങ്ങി 180 ദിവസത്തിനകം പരിഹാരം സാധ്യമായില്ലെങ്കിൽ പാപ്പരത്ത നിയമപ്രകാരമുള്ള നടപടികൾക്ക് നിർദേശിക്കണമെന്നാണ് ഉത്തരവ് നിർദേശിക്കുന്നത്.
ബാങ്കുകളുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പാണ് ഈ ഉത്തരവ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം 12 നാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഒരു കമ്പനിയുടെ തിരിച്ചടവ് ഒരു ദിവസം വൈകിയാല്‍ പോലും അതിനെ വീഴ്ച വരുത്തിയവര്‍ എന്ന വിഭാഗത്തില്‍ വിഭാഗീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്നു. നേരത്തെ പാര്‍ലമെന്‍ററി സമിതിയും ഈ ഉത്തരവിലെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിലപാട് എടുത്തിരുന്നു.