യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതിനാൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇതോടൊപ്പം സംസ്ഥാനത്ത് സ്വർണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി, ഇത് പെട്രോൾ, ഡീസൽ വിലവർദ്ധനവിനും കാരണമായേക്കാം.

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് മൂല്യത്തില്‍ ഇത്രയധികം ഇടിവുണ്ടായത്. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുള്ള വർധനവ് നിക്ഷേപകരുടെ സ്വാധീനിച്ചതാണ് മൂല്യമിടിയാന്‍ പ്രധാന കാരണമെന്ന് പറയുന്നു. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് കാരണം ആഭ്യന്തര കറൻസി കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 82 യുഎസ് ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, രൂപ 92.05 ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് അമേരിക്കൻ കറൻസിക്കെതിരെ 92.18 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 91.49 ൽ ക്ലോസ് ചെയ്തിരുന്നു. ഹോളി കാരണം ചൊവ്വാഴ്ച ഫോറെക്സ് മാർക്കറ്റ് പ്രവര്‍ത്തിച്ചില്ല. 

Add Asianetnews as a Preferred SourcegooglePreferred

സ്വര്‍ണവിലയും താഴ്ന്നു

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. എന്നാൽ, ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 2280 രൂപയുടെ കുറവാണ് ഉണ്ടായത്. ​ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറിൽ 4040 രൂപയുടെ കുറവുണ്ടായി. ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.