ഇടതുമുന്നണി സീറ്റ് വിഭജനത്തിൽ ചെറുകക്ഷികൾക്ക് അതൃപ്തി; ചർച്ചകൾ ഇന്നും തുടരും

By Web TeamFirst Published Mar 2, 2021, 6:46 AM IST
Highlights

പതിനഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണിക്ക് 10 സീറ്റുകൾ വരെ നൽകാമെന്നാണ് സിപിഎം മറുപടി. എന്നാൽ 12 സീറ്റിൽ കുറഞ്ഞ് വിട്ടുവീഴ്ച വേണ്ടെന്ന കേരള കോൺഗ്രസ് നിലപാട് പ്രതിസന്ധിയായി തുടരുകയാണ്.

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫില്‍ ഇന്നും ഉഭയകക്ഷി ചർച്ചകൾ നടക്കും. കേരള കോൺഗ്രസ് എം നേതാക്കൾ സിപിഎം നേതൃത്വവുമായി ചർച്ച നടത്തും. പതിനഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണിക്ക് 10 സീറ്റുകൾ വരെ നൽകാമെന്നാണ് സിപിഎം മറുപടി. എന്നാൽ 12 സീറ്റിൽ കുറഞ്ഞ് വിട്ടുവീഴ്ച വേണ്ടെന്ന കേരള കോൺഗ്രസ് നിലപാട് പ്രതിസന്ധിയായി തുടരുകയാണ്.

സീറ്റുകളെ ചൊല്ലി മുന്നണിയിലെ എല്ലാ പാർട്ടികളുമായും ഭിന്നത തുടരുന്നതിനാൽ സിപിഎം സംസ്ഥാന സമിതിക്ക് ശേഷമാകും അവസാന വട്ട ചർച്ചയും മുന്നണി യോഗവും ചേരുക. സ്ഥാനാർത്ഥി നിർണയ ചര്‍ച്ചകൾക്കായി കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, എറണാകുളം , കൊല്ലം, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളും ഇന്ന് ചേരും.

എ. വിജയരാഘവന്‍റെ സാന്നിധ്യത്തിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്. കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എം എൽഎ മാരായ കെ.ജെ. മാക്സി, എം.സ്വരാജ്., ആന്‍റണി ജോണ്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ധാരണ. വൈപ്പിൻ മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ എസ് ശർമ അനാരോഗ്യ പ്രശ്നം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ വിജയ സാധ്യത പരിഗണിച്ച് എസ് ശർമയെ തന്നെ വീണ്ടും മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും. എറണാകുളം മണ്ഡലത്തിൽ പൊതുസമ്മതരുടെ പേരുകൾ പാർട്ടി പരിഗണനയിൽ ഉണ്ട്.

കാസര്‍കോ‍ഡ‍് ജില്ലയിക്ക് എത്തുമ്പോള്‍, ഉദുമ മണ്ഡലത്തിൽ പരിഗണനയിലുള്ളത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവടക്കം 3 പേരാണ്. തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം.രാജഗോപാലനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ. മൂന്നാം സ്ഥാനത്ത് തുടരുന്ന മഞ്ചേശ്വരത്ത് പ്രാദേശിക നേതാക്കളെയും സിപിഎം പരിഗണിക്കുന്നു.

click me!