രണ്ടാംഘട്ടവോട്ടെടുപ്പിനൊരുങ്ങി ബംഗാൾ; നന്ദിഗ്രാം അടക്കം 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്

By Web TeamFirst Published Mar 31, 2021, 8:30 AM IST
Highlights

തൃണമൂൽ ശക്തികേന്ദ്രമായ ആയ സൗത്ത് 24 പർഗനാസിലെ മണ്ഡലങ്ങളിലും നാളെയാണ് തെരഞ്ഞെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

കൊൽക്കത്ത: ബംഗാളിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 171 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിജെപി നേതാവ് സുവേന്ദു അധികാരി, ക്രിക്കറ്റ് താരം അശോക് ഡിൻണ്ട എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടും. 

തൃണമൂൽ ശക്തികേന്ദ്രമായ ആയ സൗത്ത് 24 പർഗനാസിലെ മണ്ഡലങ്ങളിലും നാളെയാണ് തെരഞ്ഞെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

ഹൈവോള്‍ട്ടേജ് പ്രചരണമാണ് രണ്ടാംഘട്ടത്തല്‍ ബംഗാള്‍ കണ്ടത്. ബിജെപിയും തൃണമൂലും മത്സരിച്ച് പ്രചരണം നടത്തിയ നന്ദിഗ്രാമില്‍ നാടകീയമായ കാഴ്ചകളാണ് അവസാന മണിക്കൂറില്‍ കണ്ടത്. മമതയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലായിരുന്നു  ഈ ഘട്ടത്തിലെ പ്രചാരണത്തിന്‍റെ പാര്‍ട്ടികളുടെ മുഴുവന്‍ ഊർജ്ജവും. മമതയുടെ തട്ടകത്തില്‍ അവസാന ദിവസം റോഡ് ഷോ നടത്തി അമിത് ഷാ ബിജെപി പ്രചാരണത്തിന് ആവേശം പകര്‍ന്നു. വീല്‍ ചെയറില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് ആവേശ തിരയിളക്കം തീര്‍ത്ത് മമത ബാനര്‍ജിയും ഒട്ടും പിന്നിലായില്ല. മൂര്‍ച്ചയുള്ള വാക്കുകൾ കൊണ്ടായിരുന്നു ബിജെപിക്കുള്ള മറുപടി. 

അവസാന പ്രചാരണ സ്ഥലത്ത് പരിക്കേറ്റ കാലില്‍ സഹായികളുടെ കൈസഹായത്തില്‍ എഴുന്നേറ്റ് നിന്ന് ദേശീയ ഗാനം ചൊല്ലിയാണ് മമത പ്രചാരണം അവസാനിപ്പിച്ചത്.

 

click me!