മുഖ്യമന്ത്രി ആരാകണം; കേരളം പിണറായിക്കൊപ്പമെന്ന് സര്‍വേ ഫലം, പിന്നാലെ ഉമ്മൻചാണ്ടി

By Web TeamFirst Published Mar 29, 2021, 9:30 PM IST
Highlights

മുഖ്യമന്ത്രിയാകാൻ ആരാണ് ഏറ്റവും നല്ലത്? ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെയും ഇക്കാര്യം പരിശോധിച്ചു. സർവേയിൽ ഏറ്റവും അധികം ജനപിന്തുണയോടെ പിണറായി വിജയൻ ഒന്നാമതെത്തി

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയാകുന്നത് മുന്നണികളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അല്ലെങ്കിൽ മുഖ്യമന്ത്രിയാരാകുമെന്നതാണ്. എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നയിക്കുന്നത്. എൻഡിഎ മെട്രോമാൻ ഇ ശ്രീധരനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്നാൽ യുഡിഎഫ് ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത നൽകിയില്ല. ഭരണമാറ്റമുണ്ടായി യുഡിഎഫ് അധികാരത്തിലേറിയാൽ ഉമ്മൻ ചാണ്ടിയാകുമോ അതോ രമേശ് ചെന്നിത്തലയാകുമോ ഇനി അതിൽ നിന്നും മാറി ഹെക്കമാൻഡ് നിർദ്ദേശവുമായി മറ്റാരെങ്കിലും വരുമോ എന്നതടക്കം സസ്പെൻസാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കൂട്ടായ പ്രവർത്തനങ്ങളാണ് ഞങ്ങളുടേതെന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസും യുഡിഎഫും ആവർത്തിച്ച് വ്യക്തമാക്കുന്നത്. 
 
മുഖ്യമന്ത്രിയാകാൻ ആരാണ് ഏറ്റവും നല്ലത്? ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെയും ഇക്കാര്യം പരിശോധിച്ചു. സർവേയിൽ ഏറ്റവും അധികം ജനപിന്തുണയോടെ പിണറായി വിജയൻ ഒന്നാമതെത്തി. 41 ശതമാനം പേരാണ് പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നാലെ 27 ശതമാനം പേർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും നല്ലതെന്ന് അഭിപ്രായപ്പെട്ടു. 11 ശതമാനം പേർ നിലവിലെ ആരോഗ്യമന്ത്രി കെകെ ശൈലജയെ പിന്തുണച്ചപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് 7 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ 6 ശതമാനം പേരും മറ്റുള്ളവരെ 8 ശതമാനം പേരും പിന്തുണച്ചു. 

click me!