സീറ്റില്ല, അവഗണന; പൊട്ടിക്കര‌ഞ്ഞ് ബിന്ദു കൃഷ്ണ, കൊല്ലം ഡിസിസിയിൽ പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം

By Web TeamFirst Published Mar 13, 2021, 5:17 PM IST
Highlights

ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതൽ നാടകീയമാക്കി.

കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിൽ പൊട്ടിത്തെറി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. 

ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതൽ നാടകീയമാക്കി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡൻ്റുമാരും യോഗത്തിൽ പറഞ്ഞു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡൻറുമാരും മുഴുവൻ മണ്ഡലം പ്രസിഡൻറുമാരും ഇന്ന് രാജിവച്ചിരിക്കുകയാണ്. 

കൊല്ലം സീറ്റിൽ വിഷ്ണുനാഥിനെയാണ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്. ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദമാണ് ഉമ്മൻ ചാണ്ടി ചെലുത്തുന്നത്. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റിൽ മത്സരിക്കാൻ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാൽ നാല് കൊല്ലത്തോളമായി താൻ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താൻ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലാണ് ബിന്ദു കൃഷ്ണ. 

click me!