കഴക്കൂട്ടത്ത് വീണ്ടും സിപിഎം-ബിജെപി സംഘർഷം; ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎം

By Web TeamFirst Published Apr 6, 2021, 3:59 PM IST
Highlights

കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സി പി എം ആരോപിച്ചു. രാവിലെ ഇവിടെ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. 

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം - ബിജെപി സംഘർഷം. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സി പി എം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകർത്തു. വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു.

ഇവിടെ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. രാവിലെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ബിജെപിയുടെ പ്രധാനനേതാക്കൾ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്. കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. 

click me!