
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. കൽപ്പറ്റയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും. തവനൂരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. പട്ടാമ്പിയിൽ റിയാസ് മുക്കോളിയും നിലമ്പൂരിൽ വിവി പ്രകാശും കുണ്ടറയിൽ പിസി വിഷ്ണുനാഥും മത്സരിക്കും. ജ്യോതി വിജയകുമാറിനും ആര്യാടൻ ഷൗക്കത്തിനും സീറ്റില്ല.
ആദ്യ ഘട്ടത്തിൽ തന്നെ ജ്യോതി വിജയകുമാറിനെ വട്ടിയൂർക്കാവിൽ പരിഗണിച്ചിരുന്നു. എന്നാൽ ശബരിമല സ്ത്രീ പ്രവേശനത്തിനെ അനുകൂലിച്ചതാണ് ഇവർക്ക് തിരിച്ചടിയായത്. വീണയുടെ സ്ഥാനാർത്ഥിത്വം കൂടി പ്രഖ്യാപിച്ചതോടെ പട്ടികയിൽ ഉൾപ്പെട്ട സ്ത്രീകളുടെ എണ്ണം പത്തായി. അതേസമയം ധർമ്മടത്തെ സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നിലമ്പൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്ന് പിന്മാറിയതിന് പകരമായി ആര്യാടൻ ഷൗക്കത്തിന് മലപ്പുറം ഡിസിസി അധ്യക്ഷ പദവി നൽകാനാണ് തീരുമാനമെന്നും വിവരമുണ്ട്.