നേതാക്കളെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയില്‍ പ്രകടനം

By Web TeamFirst Published Mar 12, 2021, 1:23 PM IST
Highlights

രാവിലെ ഒമ്പത് മണിയോടെയാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ  ഭാഗങ്ങളില്‍ കെ ബാബുവിന് വേണ്ടി പ്രകടനങ്ങള്‍ തുടങ്ങിയത്. സാധ്യതപട്ടികയില്‍ ആദ്യം കെ ബാബു  സ്ഥാനം പിടിച്ചെങ്കിലും ദില്ലി ചര്‍ച്ചകളില്‍ വെട്ടിമാറ്റി

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളെ അനുകൂലിച്ചും എതിര്‍ത്തും  സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പ്രകടനങ്ങളും രാജി ഭീഷണിയും. കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങി.  ഇടുക്കിയില്‍ റോയ് പൗലോസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചും ബേപ്പൂരില്‍ പിഎം നിയാസിനെ എതിര്‍ത്തും പ്രാദേശിക നേതാക്കള്‍ രാജിഭീഷണി മുഴക്കുകയാണ്

രാവിലെ ഒമ്പത് മണിയോടെയാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ  ഭാഗങ്ങളില്‍ കെ ബാബുവിന് വേണ്ടി പ്രകടനങ്ങള്‍ തുടങ്ങിയത്. സാധ്യതപട്ടികയില്‍ ആദ്യം കെ ബാബു  സ്ഥാനം പിടിച്ചെങ്കിലും ദില്ലി ചര്‍ച്ചകളില്‍ വെട്ടിമാറ്റി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിക്ക് സീറ്റ് ലഭിക്കാനാണ് എല്ലാ സാധ്യതയും. മുന്‍ മേയര്‍ സൗമിനി ജെയിനാണ് പരിഗണിക്കുന്ന മറ്റൊരാള്‍. ഇതോടെയാണ് ബാബുവല്ലാതെ മറ്റൊരാളെ അംഗീകരിക്കില്ലന്ന് പ്രഖ്യാപിച്ച് അനുകൂലികള്‍ രംഗത്തിറങ്ങിയത്. 

ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ കൂട്ട  രാജി ഭീഷണി മുഴക്കുകയാണ്. 5 ബ്ലോക്ക് പ്രസിഡന്റുമാർ,  40 മണ്ഡലം പ്രസിഡന്റുമാർ,  15 ഡിസിസി ഭാരവാഹികൾ,കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവരാണ് രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കുന്നത്.

റോയ് കെ പൗലോസിന്റെ വീട്ടിൽ ഗ്രൂപ്പ് യോഗവും ചേര്‍ന്നു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെപിസിസിക്ക് കത്തയച്ചു. നിയാസ് സ്ഥാനാര്‍ത്ഥിയായാല്‍ സംഘടനാ ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഭീഷണി മുഴക്കി ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസഡന്‍റും ഏഴ് മണ്ഡലം പ്രസിഡന്‍റുമാരുമാണ് പ്രതിഷേധവുമായി രംഗത്തുളളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയാസ്പണം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ  തോൽപ്പിച്ചുവെന്നും റിബൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നും ഇവര് ആരെപിക്കുന്നു. ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് നിയാസിന്‍റെ നിലപാട്. 

 

click me!