സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾ കുറഞ്ഞത് വീഴ്ച; തുറന്നു സമ്മതിച്ച് കാനം രാജേന്ദ്രൻ

By Web TeamFirst Published Mar 12, 2021, 7:39 AM IST
Highlights

വനിതാ പ്രാതിനിധ്യത്തിൽ കുറവ് വന്നെന്ന് തുറന്നു സമ്മതിക്കുന്നു. മൂന്ന് വനിതാ സ്ഥാനാർത്ഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നു.

കണ്ണൂർ: സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് തുറന്നു സമ്മതിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് അദ്ദേഹം പറഞ്ഞു. ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രശ്നം ചടയമം​ഗലത്ത് പരിഹരിക്കപ്പെട്ടാൽ പോലും പട്ടികയിലെ സ്ത്രീസാന്നിധ്യം രണ്ടിലേക്ക് ഒതുങ്ങുന്ന സാഹചര്യത്തിലാണ് പ്രതികരണം. പ്രാദേശികമായ എതിർപ്പുകൾ കാര്യമായി എടുക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

വനിതാ പ്രാതിനിധ്യത്തിൽ കുറവ് വന്നെന്ന് തുറന്നു സമ്മതിക്കുന്നു. മൂന്ന് വനിതാ സ്ഥാനാർത്ഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നു. ചടയമം​ഗലത്തെ സ്ഥാനാർത്ഥിനിർണയത്തിലെ പ്രശ്നങ്ങൾ തീർക്കും. ശബരിമല വിഷയത്തിൽ വിധി വരും മുമ്പ് അത് ചർച്ചയാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്നങ്ങളും നിലവിൽ ഇല്ല. തെരഞ്ഞെടുപ്പ് വന്നപ്പോ അതും ഒരു വിഷയമായി വിശ്വാസത്തിന്റെ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ വേറെ ആരോടായിരുന്നു ചർച്ച ചെയ്യേണ്ടത്.

കേരളാ കോൺ​ഗ്രസ് എമ്മിനെ എൽഡിഎഫിലെടുത്തത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. അവർ‌ യുഡിഎഫിൽ നിന്നപ്പോൽ അവരെ എതിർത്തിട്ടുണ്ട്. എൽഡിഎഫ് കഴിഞ്ഞ അഞ്ചുവർഷക്കാലം കർഷകർക്ക് വേണ്ടി ചെയത് കാര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് എൽഡിഎഫുമായി സഹകരിക്കാൻ അവർ തയ്യാറായി. അവരുടെ നിലപാട് മാറിയപ്പോ തങ്ങളുടെ നിലപാടും മാറിയെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. 

 

click me!