
കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. രണ്ട് ലീഗ് പ്രവർത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. പരിക്കേറ്റ മുഹ്സിൻ, മൻസൂർ എന്നിവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു എന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. ചൊക്ലി സിഐയും സംഘവും പ്രദേശത്ത് പരിശോധന നടത്തുകയാണ്. ബോംബേറിൽ സിപിഎമ്മുകാർക്കും നേരിയ പരിക്കേറ്റു.
പോളിങ് അവസാനിച്ചതിന് പിന്നാലെ ആലപ്പുഴയിലും സംഘർഷമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായത്. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു. പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണമാണ് നടക്കുന്നത്. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുകയാണ്. ആറാട്ട് പുഴ മണ്ഡലം പ്രസിഡൻ്റ് രാജേഷ് കുട്ടനെ ഡിവൈഎഫ്ഐ ക്കാർ മർദ്ധിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.