മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആ​ഗ്രഹിക്കുന്നില്ല; വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ

By Web TeamFirst Published Mar 5, 2021, 10:05 AM IST
Highlights

ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. 

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെപറഞ്ഞിരുന്നു. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലായിരുന്നു കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം. 

അതേസമയം,  ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്‍റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ്റെ വിമര്‍ശനം. 

വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ ശ്രീധരൻ ഇന്നലെ രാവിലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്‍റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്. ഡിജിറ്റൽ ഏജിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്ന് ഇ ശ്രീധരൻ  വ്യക്തമാക്കിരുന്നു. ബിജെപി കേരളത്തിൽ അധികാരത്തിൽ വരും. തന്‍റെ വിശ്വാസ്യത തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. 

click me!