'മാഫിയാ രാഷ്ട്രീയത്തിൻ്റെ ഇരയാണ് താൻ'; വധശ്രമക്കേസിൽപ്പെടുത്താൻ പോലും ശ്രമമുണ്ടായിയെന്ന് മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published May 3, 2021, 9:16 AM IST
Highlights

എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് തനിക്കെതിരെ എതിരാളികൾ ഉയർത്തിയത്. താൻ പരാജയപ്പെട്ടെങ്കിലും പാർട്ടിയുടെ വിജയിച്ചതിൽ സംതൃപ്തയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കൊല്ലം: കോൺഗ്രസിൻ്റെ മാഫിയാ രാഷ്ട്രീയത്തിൻ്റെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് തനിക്കെതിരെ എതിരാളികൾ ഉയർത്തിയത്. തന്നെ വധശ്രമക്കേസിൽ ഉള്‍പ്പെടുത്താൻ പോലും ശ്രമമുണ്ടായി. താൻ പരാജയപ്പെട്ടെങ്കിലും പാർട്ടിയുടെ വിജയിച്ചതിൽ സംതൃപ്തയാണെന്നും മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ബിജെപി വോട്ടുകൾ വാങ്ങിയാണ് കുണ്ടറയിൽ കോൺഗ്രസ് ജയിച്ചത്. പരാജയത്തിൽ ദുഖമില്ല. തീരമേഖലയിലെ തൻ്റെ പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് നേട്ടമായി. തീര മേഖലയിലെ എല്ലാ മണ്ഡലങ്ങളും വിജയിച്ചു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് ഈ മണ്ഡലങ്ങളിലേ എല്‍ഡിഎഫ് വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുണ്ടറയിലെ അപ്രതീക്ഷിത പരാജയത്തെ പറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ. 

ഇഎംസിസി കരാറും പിഎസ്സി നിയമനങ്ങളുമടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ചര്‍ച്ചയായപ്പോള്‍ കഴിഞ്ഞതവണ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 4454 വോട്ടിനാണ് പിസി വിഷ്ണുനാഥിനോട് ഇത്തവണ പരാജയപ്പെട്ടട്. ആശങ്കയുണ്ടായിരുന്നെങ്കിലും ഇത്തരമൊരു കനത്ത തോല്‍വി മേഴ്‌സിക്കുട്ടിയമ്മയോ പാര്‍ട്ടിയോ പ്രതീക്ഷിച്ചില്ലെന്നതാണ് വാസ്തവം. ഇടത് സര്‍ക്കാര്‍ ചരിത്രപരമായ ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ആദ്യ പിണറായി സര്‍ക്കാറിലെ തോല്‍വിയറിഞ്ഞ ഏക മന്ത്രിയെന്ന നാണക്കേട് രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

click me!