ജോയ്സ് ജോർജിന്റെ പരാമർശത്തില്‍ വെട്ടിലായി എല്‍ഡിഎഫ്; ഇടുക്കിയിൽ പ്രചാരണ ആയുധമാക്കി യുഡിഎഫ്

By Web TeamFirst Published Apr 1, 2021, 8:04 AM IST
Highlights

ഇടുക്കിയിലെ പ്രചാരണങ്ങളിലെങ്ങും യുഡിഎഫ് ഉയർത്തുന്നത് ജോയ്സ് ജോർജിന്റെ ഈ വിവാദ പ്രസംഗമാണ്. പ്രവർത്തകരിലും വോട്ടർമാരിലും എൽഡിഎഫ് വിരുദ്ധവികാരം ശക്തമാക്കുകയാണ് ലക്ഷ്യം. 

ഇടുക്കി: രാഹുൽ ഗാന്ധിക്കെതിരായ മുൻ എം പി ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശമാണ് ഇപ്പോൾ ഇടുക്കിയിൽ യുഡിഎഫിന്റെ മുഖ്യപ്രചാരണ ആയുധം. പ്രചാരണം മന്ദഗതിയിൽ ആയിരുന്ന ഉടുമ്പൻചോല അടക്കമുള്ള മണ്ഡലങ്ങളിൽ ജോയ്സിന്റെ വിവാദ പ്രസംഗം യുഡിഎഫിന് പിടിവള്ളിയാവുകയും ചെയ്തു.

ഇടുക്കിയിലെ പ്രചാരണങ്ങളിലെങ്ങും യുഡിഎഫ് ഉയർത്തുന്നത് ജോയ്സ് ജോർജിന്റെ ഈ വിവാദ പ്രസംഗമാണ്. പ്രവർത്തകരിലും വോട്ടർമാരിലും എൽഡിഎഫ് വിരുദ്ധവികാരം ശക്തമാക്കുകയാണ് ലക്ഷ്യം. അത് ഒരു പരിധിവരെ ഫലിച്ചു എന്നും കാണാം. കഴിഞ്ഞ ദിവസം വരെ ഉടുമ്പൻചോലയിലെ സ്ഥാനാർത്ഥി ഇ എം അഗസ്തിയുടെ പ്രചാരണങ്ങളിൽ ആളും അനക്കവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന് മാറ്റം വന്നു. അതേസമയം, ജോയ്സ് ജോർജ് മാപ്പ് പറഞ്ഞിട്ടും വിഷയം ഉന്നയിക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്ത് വന്നു.

കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് ജോർജ്, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് അശ്ലീല പരാമ‍ര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ർശം. പരാമ‍ർശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയർന്നത്. തുടർന്ന്, താൻ നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ് രം​ഗത്തെത്തി. പ്രസ്താവന പരസ്യമായി പിൻവലിച്ചാണ് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞത്. 

click me!