പ്രതിഷേധ പ്രകടനത്തെക്കുറിച്ച് താൻ അറിഞ്ഞത് പ്രകടനം നടന്ന ശേഷമാണെന്നും പാർട്ടി പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
കോഴിക്കോട്: തൻ്റെ പേരിൽ ഫ്ലക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റെന്ന് കുറ്റ്യാടിയിലെ സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി. പ്രതിഷേധ പ്രകടനത്തെക്കുറിച്ച് താൻ അറിഞ്ഞത് പ്രകടനം നടന്ന ശേഷമാണെന്നും പാർട്ടി പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. പ്രകടനത്തിൽ പാർട്ടി അംഗങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് അച്ചടക്ക ലംഘനമാണ്. പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന സ്ഥാനാർത്ഥി കുറ്റ്യാടിയിൽ ജയിക്കുമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ നിരവധി പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, കുറ്റ്യാടിയിലും റാന്നിയിലും പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന ഭിന്നതകൾ പരിഹരിക്കാൻ സിപിഎം ശ്രമം തുടങ്ങി. പ്രാദേശിക നേതാക്കളുമായി ജില്ലാ നേതൃത്വം ഇന്ന് കൂടുതൽ ചർച്ചകൾ നടത്തും. കുറ്റ്യാടിയിൽ പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രകടനത്തിനിറങ്ങിയതെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിക്ക് ഒപ്പം നിർത്തുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. റാന്നിയിലും പ്രാദേശിക നേതൃത്വവുമായി അനൗപചാരിക സമവായ ചർച്ചകൾ നടക്കും. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും പ്രതിഷേധങ്ങൾക്ക് ചെവികൊടുത്തുള്ള തിരുത്തലുകൾ ഉണ്ടാവില്ലെന്നും സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.