പിണറായിയുടെ മകളായതിൻ്റെ പേരിൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് വീണ വിജയൻ

By Web TeamFirst Published Mar 14, 2021, 10:08 PM IST
Highlights

സ്പ്രിംഗളറടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളിലേക്ക് അനാവശ്യമായി തന്നെ വലിച്ചിഴക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അഭിമുഖത്തിൽ പറഞ്ഞു.  

കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ കുടുംബം. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ എന്നിവരാണ് രാഷ്ട്രീയ നേതാവിനപ്പുറം പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് കൂടി വെളിച്ചം വീശി കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. 

സ്വപ്ന സുരേഷ് സൗദിക്കാരിയാണെന്നാണ് ആദ്യം കരുതിയതെന്നും ഒരു തവണ യുഎഇ കോൺസുലേറ്റ് ജനറലിനൊപ്പം അവർ വീട്ടിൽ വന്നിരുന്നുവെന്നാണ് ഓർമ്മയെന്നും കമല പറഞ്ഞു. പിന്നീട് ഇതേക്കുറിച്ച് വലിയ വിവാദങ്ങളുണ്ടായിട്ടും അതൊന്നും പക്ഷേ വീട്ടിൽ ചർച്ചയായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

സ്പ്രിംഗളറടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളിലേക്ക് അനാവശ്യമായി തന്നെ വലിച്ചിഴക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അഭിമുഖത്തിൽ പറഞ്ഞു.  എക്സാലോജിക്ക കമ്പനിക്ക് സ്പ്രിംഗ്ളറുമായോ പിഡബ്യൂസിയുമായോ ബന്ധമില്ല. നൂറ് കോടിയുടെ ആസ്തിയുണ്ടെന്ന കള്ളപ്രചാരണം വരെ തനിക്കെതിരെയുണ്ടായി എന്നും ആരോപണങ്ങൾ കടത്തപ്പോൾ ബിസിനസ് നിർത്തിയാലോ എന്ന് വരെ ആലോചിച്ചിരുന്നതായും വീണ പറയുന്നു.

ആ സമയത്ത് വൈകുന്നേരത്തെ പത്രസമ്മേളനങ്ങളിൽ അച്ഛനോട് സ്ഥിരമായി മാധ്യമപ്രവർത്തകർ ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിക്കുമായിരുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ ആരോപണങ്ങൾ ഉന്നയിക്കും. യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകൾക്കും ആരോപണങ്ങൾക്കും വിശദീകരണവും മറുപടിയും തെളിവും നൽകേണ്ട ബാധ്യത എനിക്കായിരുന്നു - വിവാദക്കാലം ഓർമ്മിപ്പിച്ച് വീണ പറയുന്നു. 

അച്ഛൻ മുഖ്യമന്ത്രിയാവും മുൻപ് കുടുംബം താമസിച്ചിരുന്നത് എകെജി അപ്പാർട്ട്മെൻ്റസിലാണ് അന്ന് തുടങ്ങിയ കമ്പനിക്ക് ലൈസൻസിന് അപേക്ഷ നൽകിയത് ആ മേൽവിലാസത്തിലും അതൊക്കെ വച്ച് പലരും വിവാദങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങളൊന്നും വീട്ടിനുള്ളിൽ ഒരിക്കലും ചർച്ചയായിട്ടില്ലെന്നും വീണ കൂട്ടിച്ചേർത്തു. 

മനുഷ്യരൊക്കെ ഭൂമിയിൽ വന്ന ശേഷമല്ലേ ഇവിടെ ജാതിയും മതവുമൊക്കെ ഉണ്ടായത്. ഞാനതിനെ അത്രേയേ കാണുന്നുള്ളൂ. പിണറായി വിജയൻ്റെ അച്ഛനെക്കുറിച്ചും അദ്ദേഹം ചെയ്ത ജോലിയെക്കുറിച്ചുമുള്ള വിവാദങ്ങളൊന്നും തരിമ്പും ഞങ്ങളെ ബാധിച്ചിട്ടില്ല. അദ്ദേഹം അന്ന് ആ തൊഴിൽ ചെയ്തത് കൊണ്ട് മക്കളെ വളർത്താൻ സാധിച്ചു. സുധാകരൻ ഇതേക്കുറിച്ചൊക്കെ പറയുന്നത്. അദ്ദേഹത്തിന് അതൊരു മോശം തൊഴിലായി തോന്നിയത് കൊണ്ടാവാമെന്നും കമല പറഞ്ഞു. 
 

 

click me!