സ്ഥാനാർത്ഥി പട്ടിക, കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്നു

By Web TeamFirst Published Mar 3, 2021, 11:23 PM IST
Highlights

കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. അതേസമയം ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണ്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്നു. സ്ഥാനാർഥി പട്ടിക തയ്യാറാക്കാനാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അൻവർ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. അതേസമയം ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണ്. 

മൂന്ന് സീറ്റാണ് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ മുസ്ലിം ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയും കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പുമാണ് ചോദിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ വിട്ടുനൽകുന്ന ബാലുശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നാളെ നടക്കും.

ബുധനാഴ്ച സീറ്റ് വിഭജനം തീർക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം നടന്നില്ല. രണ്ട് തവണ ഉഭയകക്ഷി ചർച്ച നടത്തിയിട്ടും ജോസഫുമായുള്ള ധാരണ ഇനിയും അകലെയാണ്. കോട്ടയത്തെ സീറ്റുകളിൽ കോൺഗ്രസ്സും ജോസഫും വിട്ടുവീഴ്ചക്ക് ഇതുവരെ തയ്യാറായില്ല. ജില്ലയിൽ നാല് സീറ്റാണ് ജോസഫ് നിർബന്ധമായും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്തുരുത്തി. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, പിന്നെ കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ ഏതെങ്കിലുമൊന്ന്. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കൊടുക്കുന്നതിന് പകരം സീറ്റ് വേണ്ടെന്ന് ജോസഫ് പറഞ്ഞെങ്കിലും രണ്ടും വേണമെന്നായി കോൺഗ്രസ്. ഇതോടെ മറ്റന്നാൾ ചർച്ച തുടരാൻ ധാരണയായി

പത്തെങ്കിലും വേണമെന്നാണ് ജോസഫ് നിലപാട്. ജോസിന് എൽഡിഎഫിൽ കിട്ടുന്നതിലും അധികം സീറ്റുകളുടെ എണ്ണം താഴേക്ക് പോകരുതെന്നാണ് ജോസഫിൻെറ നിർബന്ധം. വെച്ചുമാറുന്ന സീറ്റുകളിൽ ലീഗുമായി തർക്കമുണ്ട്. അനുവദിച്ച അഞ്ചിൽ കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ആർഎസ്പി ചോദിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് തയ്യാറല്ല. സീറ്റിലെ ചർച്ചകൾക്കിടെയാണ് നാട് നടന്നാകാൻ യുഡിഎഫ് എന്ന ടാഗ് ലൈൻ പ്രഖ്യാപിച്ചത്.

click me!