വമ്പൻ തോൽവിയിൽ ഞെട്ടി കോൺഗ്രസ്, നേതൃമാറ്റ ആവശ്യം ശക്തമായേക്കും

By Web TeamFirst Published May 3, 2021, 6:09 AM IST
Highlights

പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യവും കൂടുതൽ ശക്തമാകും. 

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യവും കൂടുതൽ ശക്തമാകും. 

ഉടൻ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി തോൽവി വിശദമായി ചർച്ച ചെയ്യും. ചെന്നിത്തല മാറിയാൽ വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കാൻ ഇടയുണ്ട്. അതേ സമയം തോൽവിയുടെ ഉത്തരവാദിത്തം ചെന്നിത്തലയുടെ തലയിൽ കെട്ടി വെക്കുന്നതിനെ ഐ ഗ്രൂപ്പ്‌ എതിർക്കുന്നു. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. മുന്നണിയിൽ ലീഗും കോൺഗ്രസിനെതിരെ രംഗത്ത് വരും. 

കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത് നടത്തിയത്. ദയനീയ പരാജയത്തോടെ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഇടക്കാലത്തുയര്‍ന്ന വിമതശബ്ദം വീണ്ടും ശക്തമാകാനിടയുണ്ട്.

നേരിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കാമെന്ന ഹൈമക്കമാന്‍ഡ് പ്രതീക്ഷയും അസ്ഥാനത്തായി. ഇടതിന് ഭരണതുടര്‍ച്ച പ്രഖ്യാപിച്ച അഭിപ്രായ സര്‍വ്വേകളും, എക്സിറ്റ് പോളുകളും ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും എക്സാറ്റ് പോളില്‍ ജനവികാരം മറിച്ചായിരിക്കുമെന്നായിരുന്നു കെപിസിസി ധരിപ്പിച്ചത്. മുന്‍പ് എങ്ങുമില്ലാത്ത തയ്യാറെടുപ്പുകളായിരുന്നു ഇക്കുറി കേരളം പിടിക്കാന്‍ ഹൈക്കമാൻഡ് നടത്തിയത്. 

 

click me!