നിലമ്പൂരിൽ അൻവർ, പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ, തവനൂരിൽ ജലീൽ, മലപ്പുറം പട്ടിക ഇങ്ങനെ

By Web TeamFirst Published Mar 2, 2021, 5:02 PM IST
Highlights

പി വി അൻവർ ഒരാഴ്ചയ്ക്ക് അകം ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തുമെന്നും നിലമ്പൂരിൽ വിജയസാധ്യത ഇപ്പോഴും അൻവറിന് തന്നെയാണെന്നും നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവനെ അറിയിച്ചു. 

മലപ്പുറം: ജില്ലയിലെ സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരിൽ പി വി അൻവറിനെയും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ ടി ജലീലിനെയും പട്ടികയിൽ ഉൾപ്പെടുത്തുന്നു. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എൽഡിഎഫിന്‍റെ പരിഗണനയിലുള്ളത്. താനൂരിൽ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസും പരിഗണനയിലുണ്ട്. 

നിലമ്പൂർ എംഎൽഎ പി വി അൻവർ ഇപ്പോഴും മണ്ഡലത്തിലില്ല. ആഫ്രിക്കയിലാണ്. മണ്ഡലത്തിൽ പി വി അൻവറിനെ കാണാനില്ലെന്നതിനെച്ചൊല്ലി ചില്ലറ വിവാദങ്ങളല്ല ഉയർന്നത്. അൻവറിനെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസിൽ പരാതി വരെ നൽകി. അൻവർ ഘാനയിൽ ജയിലിലാണെന്നായിരുന്നു പ്രചാരണം. ഒടുവിൽ താൻ ആഫ്രിക്കയിലാണെന്നും, സിയറ ലിയോണിൽ ബിസിനസ് ടൂറിലാണെന്നും 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ' എന്നും എംഎൽഎ തന്നെ തലയിൽ തൊപ്പിയൊക്കെ വച്ച്, ഫേസ്ബുക്ക് വീഡിയോയും ഇട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവർ മണ്ഡലത്തിൽ വരാത്തത് സജീവചർച്ചയാണ്. 

Read more at: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എത്തിയില്ല; പിവി അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

പി വി അൻവർ നാട്ടിലില്ലാത്ത സ്ഥിതിക്ക് നിലമ്പൂർ നഗരസഭാ ചെയർമാനെ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. ഒരാഴ്ചയ്ക്ക് അകം ആഫ്രിക്കയിൽ നിന്ന് അൻവർ തിരിച്ചെത്തുമെന്നും നിലമ്പൂരിൽ വിജയസാധ്യത ഇപ്പോഴും അൻവറിന് തന്നെയാണെന്നും നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം എ വിജയരാഘവനെ അറിയിച്ചിട്ടുണ്ട്. അതിനാൽ നിലമ്പൂരിൽ നിന്ന് വീണ്ടും പി വി അൻവർ ജനവിധി തേടാനാണ് സാധ്യത. 

ഏറനാട്ടിൽ നിന്ന് ആര് മത്സരിക്കണമെന്ന കാര്യത്തിൽ സിപിഐയുമായുള്ള അന്തിമചർച്ചയ്ക്ക് ശേഷമേ തീരുമാനമാകൂ. യു ഷറഫലി ഇവിടെ നിന്ന് മത്സരിക്കാനാണ് ഇപ്പോൾ സാധ്യത തെളിയുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് സാധ്യതാപട്ടികയിലുള്ളത് കെ പി മുസ്തഫയും എം മുഹമ്മദ് സലീമുമാണ്. മങ്കടയിൽ നിന്ന് പട്ടികയിലുള്ളത് ടി കെ റഷീദലിയാണ്. വണ്ടൂരിൽ നിന്ന് പള്ളിക്കൽ മുൻപഞ്ചായത്ത് പ്രസിഡന്‍റ് മിഥുനയോ ചന്ദ്രൻ ബാബുവോ ജനവിധി തേടിയേക്കും. 

click me!