'തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ കോലീബി സഖ്യം'; സംശയമുയര്‍ത്തി കെ കെ ശൈലജ

By Web TeamFirst Published Mar 21, 2021, 9:27 AM IST
Highlights

യു‍ഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണെന്നും ശൈലജ ടീച്ചർ പാലക്കാട് വച്ച് പറഞ്ഞു. ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കും ആധുനികവത്കരിച്ചുവെന്നും അവകാശപ്പെട്ടു. 

പാലക്കാട്: തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിൽ 'കോലീബി' ഗൂഢാലോചന സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതെന്നും അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വഭാവികതയുണ്ടെന്നുമാണ് ശൈലജ സംശയം ഉന്നയിച്ചത്. ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബിജെപിയും ഒത്ത് ചേർന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണിതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. 

യു‍ഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണെന്നും ശൈലജ ടീച്ചർ പാലക്കാട് വച്ച് പറഞ്ഞു. യുഡിഎഫ് ഉള്ള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കും ആധുനികവത്കരിച്ചുവെന്നും അവകാശപ്പെട്ടു. 

സാഹചര്യത്തിൻ്റെ ആവശ്യകഥയ്ക്കനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണെന്നും ഇപ്പോൾ കേരളത്തിൽ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്തിയില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ സർക്കാർ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മറ്റൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ അഭിപ്രായം. 
 

click me!