കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ കൊല്ലം രൂപതയുടെ ഇടയ ലേഖനം

By Web TeamFirst Published Mar 20, 2021, 7:23 PM IST
Highlights

ടൂറിസത്തിൻ്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം ലത്തീൻ രൂപത. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സഭയുടെ ഇടയ ലേഖനത്തിൽ വിമർശിക്കുന്നു. ഇഎംസിസി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെയ തുടർന്നാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലെ മത്സ്യമേഖലയെ തകർക്കാനുള്ള നിയമ നിർമ്മാണം നടന്നെന്നും ആക്ഷേപമുണ്ട്.

ടൂറിസത്തിൻ്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കി. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിനെതിരെയും വിമർശനമുണ്ട്. ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയതാണ് വിമർശനത്തിന് ആധാരം. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് പറയുന്ന ഇടയ ലേഖനം നാളെ കൊല്ലം ലത്തീൻ രൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കും.

click me!