'ലതിക സുഭാഷ് അടഞ്ഞ അധ്യായം'; കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Mar 16, 2021, 12:25 PM IST
Highlights

നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞത് ഏറ്റവും അപകടരമായ പ്രസ്താവനയാണ്. ഫാസിസത്തിനെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണ്. അതുകൊണ്ടാണ് പ്രഗത്ഭരായ സ്ഥാനാർത്ഥിയെ നേമത്ത് കോൺഗ്രസ് നിർത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതിക സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയാണ്. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ഓഖിയിൽ മുഖ്യമന്ത്രി പകച്ചു പോയി. പെട്ടിമുടിയിൽ ദുരന്തം ഉണ്ടായപ്പോൾ ആദ്യമെത്തിയത് കോൺഗ്രസുകാരാണ്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞത് ഏറ്റവും അപകടരമായ പ്രസ്താവനയാണ്. ഫാസിസത്തിനെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണ്. പ്രസ്താവന ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. നേമം ഗുജറാത്താകാനാക്കില്ല. അതുകൊണ്ടാണ് പ്രഗത്ഭരായ സ്ഥാനാർത്ഥിയെ നേമത്ത് കോൺഗ്രസ് നിർത്തിയത്. കുമ്മനത്തെ പരാജയപ്പെടുത്താൻ സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെയാണെന്നും അതിൽ നിന്നും അവരുടെ അന്തർധാര മനസിലാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമര്‍ശിച്ചു.

ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ മക്കൾക്ക് യുഡിഎഫ്  സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലി നൽകും. ഇന്ന് വൈകുന്നേരം സ്ഥാനാർത്ഥി പ്രഖ്യാപന പൂർത്തിയാക്കുമെന്നും കെ സുധാരകന്റെ വാക്കുകൾക്ക് എന്നും വില കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം യുഡിഎഫ് ആലോചിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!