എലത്തൂരിൽ സുൽഫിക്കർ മയൂരി തന്നെ; യുഡിഎഫ് പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് എംഎം ഹസ്സൻ

By Web TeamFirst Published Mar 22, 2021, 11:28 AM IST
Highlights

യുഡിഎഫ് സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി നിശ്ചയിച്ച് നൽകിയ സീറ്റാണ് . കോൺഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങണമെന്ന് എംഎം ഹസ്സൻ

എലത്തൂര്‍: എലത്തൂർ സീറ്റിൽ എൻസികെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സൻ. സുൽഫിക്കര്‍ മയൂരിക്ക് വേണ്ടി കോൺഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ എല്ലാം പ്രചാരണത്തിന് ഇറങ്ങണമെന്നും യുഡിഎഫ് കൺവീനര്‍ പ്രതികരിച്ചു. യുഡിഎഫ് സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി നിശ്ചയിച്ച് നൽകിയ സീറ്റാണ് . ഇത്തവണത്തേക്ക് അതിൽ ഇനി മാറ്റം വരുത്താൻ ബുദ്ധിമുട്ടുണ്ട്. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും എംഎം ഹസ്സൻ അഭ്യര്‍ത്ഥിച്ചു. 

എലത്തൂര്‍ സീറ്റ് എൻസികെക്ക് നൽകിയ നടപടിയിൽ കടുത്ത പ്രതിഷേധമാണ് യുഡിഎഫിലും കോൺഗ്രസ് നേതാക്കൾക്കിടയിലും നിലവിലുള്ളത്. എംകെ രാഘവൻ എംപി പരസ്യമായി ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗം കഴിഞ്ഞ ദിവസം കയ്യാങ്കളിയിലാണ് കലാശിച്ചത്. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

അതേസമയം പത്രിക പിൻവലിക്കാൻ 3 മണി വരെ സമയമുണ്ടല്ലോയെന്നായിരുന്നു കോൺഗ്രസിനായി പത്രിക നൽകിയ ദിനേശ് മണിയുടെ പ്രതികരണം. ഡിസിസി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് ദിനേശ് മണി പറയുന്നത്. എൻസികെ യുമായി യാതൊരു എതിർപ്പുമില്ല. സുൽഫിക്കര്‍ മയുരിയോടും വിയോജിപ്പില്ല. പക്ഷെ എലത്തൂരിലെ വിജയസാധ്യത മാത്രമാണ് പരിഗണിച്ചതെന്നാണ് വിശദീകരണം. 

 

click me!