ഉപ്പുതിന്നാൽ വെള്ളംകുടിച്ചേ തീരു; ശബരിമല പ്രശ്നത്തിൽ കടകംപള്ളിയെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ

By Web TeamFirst Published Mar 23, 2021, 10:52 AM IST
Highlights

ശബരിമല യുവതീ പ്രവേശന നിലപാടുമായി ഇടതുമുന്നണി മുന്നോട്ട് പോകുമെന്നതിന്‍റെ തെളിവാണ് കാനം രാജേന്ദ്രന്‍റെ പ്രസ്താവന

തിരുവനന്തപുരം: ശബരിമല പ്രശ്നം മുൻനിര്‍ത്തി കഴക്കൂട്ടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രഖ്യാപനവുമായി ശോഭാ സുരേന്ദ്രൻ. ശബരിമല ചര്‍ച്ചയാക്കുന്നതിൽ ഇടത് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും ഇടത് മുന്നണിക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അടക്കം നൽകിയ പരാതിയിൽ തെളിയിക്കുന്നത്. എന്നാൽ ഉപ്പുതിന്നവര്‍ വെള്ളംകുടിച്ചേ തീരു എന്നും ശബരിമല നിലപാടിന്‍റെ പ്രതിഫലനം കഴക്കൂട്ടത്തെ ജനവിധിയിൽ ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

അധികാരദണ്ഡ് കേരളം കടകംപള്ളിക്ക് നൽകിയത് വിശ്വാസ സംരക്ഷണത്തിനാണ് . തുടർഭരണം ഉണ്ടായാൽ ആചാര ലംഘനം നടത്തും.ശബരിമല യുവതീ പ്രവേശന നിലപാടുമായി ഇടതുമുന്നണി മുന്നോട്ട് പോകുമെന്നതിന്‍റെ തെളിവാണ് കാനം രാജേന്ദ്രന്‍റെ പ്രസ്താവന. യുഡിഎഫ് എൽഡിഎഫ് നേതാക്കൾ ശബരിമല യുവതീ പ്രവേശത്തിൽ എടുക്കുന്ന നിലപാട് ചര്‍ച്ചയാകുന്ന തരത്തിലാണ് കഴക്കൂട്ടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്  പ്രചാരണം മുന്നോട്ട് പോകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രവർത്തിക്കുകയാണ് ബിജെപി പ്രവര്‍ത്തകർ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സ്പോൺസര്‍ ചെയ്ത ആക്ടിവിസ്റ്റുകളെ മല കയറ്റുകയാണ് ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ മുൻകയ്യെടുത്ത് ചെയ്തത്. അതിന്‍റെ ഫലം അനുഭവിച്ചേ തീരു എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1000 കോടിയുടെ  വികസന പദ്ധതികൾ കഴക്കൂട്ടത്ത് കേന്ദ്ര സർക്കാർ നടപ്പാക്കി. കഴക്കൂട്ടത്തെ മിനി ഭാരതമാക്കും. അഴിമതിയുടെ കറ പുരളാത്ത വികസനം ഉറപ്പാക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിൽ കേസ് കോടതിക്ക് മുന്നിൽ ആണ്. പിഴവ് പറ്റിയത് എങ്ങനെ എന്നും അട്ടിമറിയുണ്ടോ എന്നും സ്ഥാനാർത്ഥികൾ വ്യക്തിപരമായും അതാത് പാര്‍ട്ടി ഘടകങ്ങളും സംസ്ഥാന അധ്യക്ഷനും അന്വേഷണം നടത്തിവരുകയാണ്. നാമനിര്‍ദ്ദശ പത്രിക സമര്‍പ്പണത്തിലുണ്ടായ വീഴ്ചയിൽ അട്ടിമറിയുണ്ടെന്നാണ് സ്ഥാനാര്‍ത്ഥികൾ പറയുന്നത്. അന്വേഷണം നടക്കുകയാണല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം

click me!