'ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ല'; ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആരോപണം നിഷേധിച്ച് താരിഖ് അൻവർ

By Web TeamFirst Published Mar 16, 2021, 2:45 PM IST
Highlights

ജയസാധ്യത പരിഗണിച്ച് തന്നെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ലതികക്കെതിരായ നടപടി സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അൻവർ.

ദില്ലി: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പരസ്യമാക്കുന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എഐസിസി. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ലെന്ന കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ലതിക സുഭാഷിനെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലതിക സുഭാഷിന്‍റെ തലമുണ്ഡനം, സ്ഥാനാര്‍ത്ഥി പട്ടികക്കെതിരായ കെ സുധാരന്‍റെ പരസ്യവിമര്‍ശനം. സംസ്ഥാന ഘടകത്തിലെ പൊട്ടിത്തറി കേന്ദ്ര നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. എന്നാൽ പലവട്ടം ചർച്ചകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്ര നേൃത്വത്തിന്‍റെ വിശദീകരണം.

എഐസിസി ജനറല്‍ സെക്രട്ടടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തല എന്നിവര്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഗൗരവമായി കാണേണ്ടെന്നാണ് നിലപാടെങ്കിലും പരാതി വ്യാപകമാകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അമര്‍ഷമുണ്ട്. ലതിക സുഭാഷിന്‍റെ നടപടി സ്ഥാനര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ തന്നെ ശോഭ കെടുത്തി. ലതികയെ പുറത്താക്കുന്നതില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.

സ്ഥാനര്‍ത്ഥി പട്ടികയ്ക്കെതിരെ ഉയരുന്ന പരാതികള്‍ സംസ്ഥാനത്ത് തന്നെ തീര്‍പ്പാക്കട്ടേയെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. അതാതിടങ്ങളിലെ  നേതാക്കളെ വിളിച്ച് അടിയന്തര പരിഹാരം കാണണമെന്നാണ് നിര്‍ദ്ദേശം.

click me!