'പിളര്‍പ്പില്‍ ലാഭം', തൃക്കരിപ്പൂരടക്കം ജോസഫിന് പത്ത് സീറ്റ്, സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

By Web TeamFirst Published Mar 12, 2021, 12:30 PM IST
Highlights

പിളർപ്പിലൂടെ ഇരുമുന്നണിയിൽ നിന്നും സീറ്റുകൾ വാരിക്കൂട്ടി ലാഭമുണ്ടാക്കിയത് ജോസും ജോസഫുമാണ്. ഇതോടെ പിളരും തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം അന്വര്‍ത്ഥമാക്കി ഇടത്- വലത്  മുന്നണികളില്‍ നിന്നായി ഇത്തവണ ആകെ 23 സീറ്റുകളാണ് കേരളാ കോൺഗ്രസ് ജോസും ജോസഫും നേടിയത്.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളിൽ ധാരണയായി. പത്ത് സീറ്റുകളിൽ ജോസഫ് വിഭാഗം മത്സരിക്കും. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കേരളാ കോൺഗ്രസിന് വിട്ട് നൽകിയതോടെയാണ് ജോസഫിന് പത്ത് സീറ്റുകളായത്. ഇതിന് പുറമേ കോതമംഗലം, കടുതുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, തൊടുപുഴ, തിരുവല്ല, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട സീറ്റുകളിലും ജോസഫ് വിഭാഗം പോരിനിറങ്ങും. ഇതിൽ മൂന്ന് സീറ്റുകൾ കോട്ടയം ജില്ലയിലും രണ്ട് സീറ്റുകൾ ഇടുക്കിയിലുമാണ്. നാളെ പിജെ ജോസഫ് തിരുവനനന്തപുരത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തർക്കം തുടരുന്ന ഏറ്റുമാനൂർ സീറ്റ് ആർക്കെന്നതിലാണ് ഇനി സസ്പെൻസ്. 

പിളർപ്പിലൂടെ ഇരുമുന്നണിയിൽ നിന്നും സീറ്റുകൾ വാരിക്കൂട്ടി ലാഭമുണ്ടാക്കിയത് ജോസും ജോസഫുമാണ്. പിളരും തോറും വളരുന്ന പാര്‍ട്ടി എന്ന വിശേഷണം അന്വര്‍ത്ഥമാക്കി ഇടത്- വലത്  മുന്നണികളില്‍ നിന്നായി ഇത്തവണ ആകെ 23 സീറ്റുകളാണ് കേരളാ കോൺഗ്രസ് ജോസും ജോസഫും നേടിയത്.  യുഡിഎഫിലായിരുന്നപ്പോള്‍ സംയുക്ത കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് ആകെ 15 സീറ്റുകളിലായിരുന്നു. ഇത്തവണ പരസ്പരം പോരടിച്ച് പിരിഞ്ഞ് ഇടത് മുന്നണി പ്രവേശനം നേടിയ ജോസ് കെ മാണി എല്ലാവരേയും ഞെട്ടിച്ച്  13 സീറ്റുകളാണ് നേടിയെടുത്തത്. ഇതിന് തുല്യം തങ്ങൾക്കും വേണമെന്നായിരുന്നു ജോസഫ് വിഭാഗം യുഡിഎഫിൽ ആവശ്യപ്പെട്ടത്. ഒടുവിൽ പത്ത് സീറ്റുകൾ നൽകാമെന്ന് യുഡി എഫിലും ധാരണയായി. 

click me!