വട്ടിയൂർക്കാവിൽ വോട്ട് മറിക്കൽ ആരോപണവുമായി എൽഡിഎഫ്; യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് വി കെ പ്രശാന്ത്

By Web TeamFirst Published Mar 24, 2021, 7:08 AM IST
Highlights

ബിജെപിക്ക് വോട്ട് മറിക്കാനായി കോൺഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നാണ് പ്രശാന്തിൻ്റെ ആക്ഷേപം. പ്രശാന്തിന് പരാജയഭീതിയാണെന്നാണ് വി വി രാജേഷിൻ്റെയും വീണാ എസ് നായരുടെയും മറുപടി.

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് വി കെ പ്രശാന്ത്. ബിജെപിക്ക് വോട്ട് മറിക്കാനായി കോൺഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നാണ് പ്രശാന്തിൻ്റെ ആക്ഷേപം. പ്രശാന്തിന് പരാജയഭീതിയാണെന്നാണ് വി വി രാജേഷിൻ്റെയും വീണാ എസ് നായരുടെയും മറുപടി.

ഉപതെരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാനൊരുങ്ങുന്ന ബ്രോ പുതിയ ആരോപണം ഉന്നയിച്ചാണ് പ്രചാരണം. സംസ്ഥാനത്ത് പലതരം ഡീലുകൾ ചർച്ചയാകുമ്പോൾ വട്ടിയൂർകാവിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുമെന്നാണ് പ്രശാന്തിൻ്റെ ആക്ഷേപം. വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി വീണ നായർ പ്രചാരണരംഗത്ത് വളരെ പിന്നിലാണെന്നും ഇത് രാജേഷിന് വോട്ട് മറിക്കാനുള്ള ധാരണയുടെ ഭാഗമാണെന്നുമാണ് ആരോപണം.

കോൺഗ്രസിൻ്റെതല്ല സിപിഎമ്മിന്റെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞാണ് വി വി രാജേഷിൻ്റെ മറുപടി. പ്രശാന്തിൻ്റെ ആക്ഷേപത്തിന് ജനം മറുപടി പറയട്ടെയെന്ന് വീണയും അഭിപ്രായപ്പെട്ടു. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ശശി തരൂരിന് മൂവായിരം വോട്ടിൻ്റെ ഭൂരിപക്ഷമാണ് വട്ടിയൂർകാവിൽ നേടിയത്. ഉപതെരഞ്ഞെടുപ്പിൽ 14000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വട്ടിയൂർകാവ് പിടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് ഭൂരിപക്ഷം പക്ഷെ നാലായിരത്തിയഞ്ഞൂറായി കുറഞ്ഞു. ആർക്കും കൃത്യമായ മേൽക്കെ ഇല്ലാത്ത മണ്ഡലത്തിൽ ഇത്തവണ ഓരോ വോട്ടും നിർണ്ണായകം.

click me!