ബിജെപിയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി; ഒരു മണ്ഡലത്തിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ

By Web TeamFirst Published Feb 13, 2019, 11:00 AM IST
Highlights

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ്ഗോപിയും പട്ടികയിലുണ്ട്. ആറ്റിങ്ങലിൽ പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനുമാണ് പട്ടികയിലുള്ളത്. തൃശൂരിൽ കെ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും . പത്തനംതിട്ടയിൽ പട്ടികയിൽ എംടി രമേശിന്റെ പേരാണുള്ളത് . 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക കേന്ദ്രത്തിന് കൈമാറി. തിരുവനന്തപുരത്തെ പട്ടികയിൽ കുമ്മനം രാജശേഖരനും ശ്രീധരൻപിള്ളയും സുരേഷ് ഗോപിയുമുണ്ട്. കെ.സുരേന്ദ്രനെ തൃശൂരിലും കാസർകോടും പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയിലെ പട്ടികയിൽ അൽഫോൺസ് കണ്ണന്താനവും എംടി രമേശും പന്തളം കൊട്ടാരപ്രതിനിധി ശശികുമാരവർമ്മയുമാണ് സാധ്യതാ പട്ടികയിലുള്ളത്. 

യുഡിഎഫിലും എൽഡിഎഫിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി ഒരു മുഴം മുമ്പെ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു മണ്ഡലത്തിൽ മൂന്ന് നേതാക്കളുടെ പേരടങ്ങിയ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്. പാർട്ടി ഏറ്റവും അധികം സാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിക്കുമൊപ്പം സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടേയും പേരുണ്ട്. മറ്റൊരു എ പ്ലസ് മണ്ഡലം പത്തനംതിട്ടയിൽ എംടി രമേശിനൊപ്പം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ശബരിമല സമരത്തിന് നേതൃത്വം നൽകുന്ന പന്തളം കൊട്ടാര പ്രതിനിധി ശശികുമാരവർമ്മയുമുണ്ട്.സുരേഷ് ഗോപിയെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. കെ.സുരേന്ദ്രൻ തൃശൂർ കാസർക്കോട് മണ്ഡലങ്ങളിലെയും ശോഭാ സുരേന്ദ്രൻ ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിലെയും പട്ടകിയിൽ സ്ഥാനം പിടിച്ചു. ആറ്റിങ്ങലിൽ പികെ കൃഷ്ണദാസിൻറെയും തൃശൂരിൽ എഎൻ രാധാകൃഷ്ണൻറേയും പേരുണ്ട്.

തുഷാർ വെള്ലളാപ്പള്ളി മത്സരിക്കാൻ തയ്യാറായാൽ പട്ടികയിൽ മാറ്റം വരുമെന്നാണ് സൂചന. തുഷാറിനായി തൃശൂർ നൽകാമെന്ന് ബിജെപി ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്. അഞ്ച് സീറ്റ് ബിഡിജെഎസിന് നൽകാനാണ് ധാരണ. ഏതെക്കെ സീറ്റെന്നത് തുടർ ചർച്ചക്ക് ശേഷം തീരുമാനിക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമെനെ ഇറക്കണമെന്ന് ആർഎസ്എസും ബിജെപി ജില്ലാ ഘടകവും ആഗ്രഹിക്കുന്നുണ്ട്. വിശദമായ കൂടിയാലോചനകൾക്ക് ക്ക് ശേഷമാകും കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയെ തീരുമാനിക്കുക. ജില്ലാ നേതൃത്വുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന അധ്യക്ഷൻ സാധ്യതപട്ടിക തയ്യാറാക്കിയത്. പക്ഷെ പട്ടിക കേന്ദ്രത്തിന് കൈമാറും മുമ്പ് സംസ്ഥാനത്ത് വിശദമായ ചർച്ചകൾ നടത്തിയില്ലെന്ന പരാതി വി.മുരളീധരപക്ഷത്തിനുണ്ട്.

click me!