
ലഖ്നൗ: യോഗി ആദിത്യനാഥ് (Yogi Adityanath) ഭരണതുടർച്ചയിലേക്ക് കുതിച്ചപ്പോൾ, പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങിയ അഖിലേഷ് യാദവ് (Akhilesh Yadav) ഒരു പരിധിവരെ പിടിച്ചുനിന്നു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം (U P Election Result) ഒറ്റ നോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം. എന്നാൽ ഒരു കാലത്തെ പ്രതാപശാലികളായിരുന്ന കോൺഗ്രസും (Congress) ബി എസ് പിയും (B S P) സമ്പൂർണമായി തകർന്നടിഞ്ഞു. അതിനിടയിൽ മുമ്പ് ചെറുതല്ലാത്ത സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷത്തിന്‍റെ അവസ്ഥ (Left Party Performance UP) എന്താണെന്നത് കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സി പി എമ്മും (C P M), സി പി ഐയും (C P I), സി പി ഐ എം എല്ലും (C P I M L) ഒരു ശതമാനം വോട്ട് വിഹിതം പോലും പിടിക്കാനാകാത്ത അവസ്ഥയിലേക്കാണ് കൂപ്പുകുത്തിയത്. ചെങ്കൊടിയുടെ തിളക്കം കുറച്ചെങ്കിലും പിടിച്ചുനിർത്തിയത് സി പി ഐ യാണ്. 0.07 ശതമാനം വോട്ട് വിഹിതമാണ് സി പി ഐക്ക് നേടാനായത്. സി പി എമ്മിനെക്കാളും സി പി ഐ എം എല്ലിനെക്കാളും കൂടുതൽ സീറ്റുകളിൽ സി പി ഐ മത്സരിച്ചിരുന്നു എന്ന യാഥാർത്ഥ്യം ബാക്കിയാണ്. സി പി എമ്മിനാകട്ടെ 0.01 ശതമാനം വോട്ട് വിഹിതം മാത്രമാണ് സ്വന്തമാക്കാനായത്. സി പി ഐ എം എല്ലിന്‍റെ അവസ്ഥയും സമാനം തന്നെ.
ബിജെപിക്ക് വൻ കുതിപ്പ്, എസ് പി പിടിച്ചുനിന്നു
37 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ ഭരണം സ്വന്തമാക്കി ബിജെപി അധികാരത്തിലേറുന്നത് 42 ശതമാനത്തോളം വോട്ട് വിഹിതത്തോടെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,566,645 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 42 ശതമാനത്തോളം വരുമിത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.67 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം.
32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തുള്ള സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം. 2017ല്‍ 21.82 ശതമാനമായിരുന്ന വോട്ട് വിഹതമാണ് സമാജ്‍വാദി പാര്‍ട്ടി ഇപ്പോള്‍ 32 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം 2017ല്‍ 22.23 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിഎസ്‍പിക്ക് 2022 ആയപ്പോഴേക്കും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ട് വിഹിതം 12.8 ശതമാനമായി കുറഞ്ഞു. രാഷ്‍ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് 3.19 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2.35 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍.
രണ്ട് സംസ്ഥാനങ്ങളിൽ ഭരണം; എ എ പിക്ക് മുമ്പിൽ വെല്ലുവിളികളും ധാരാളം, ശൈലി മാറ്റുമോ കേജ്രിവാൾ