
തെരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചെങ്കിലും ഗോവയിൽ ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ തർക്കം തുടരുകയാണ്. സമവായ നീക്കങ്ങൾ പുരോഗമിക്കവേ ഗോവ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന പരാമർശവുമായി ബിജെപി നേതാവ് പ്രമോദ് സാവന്ദ് (Pramod Sawant )രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ചത് താനാണെന്നും പാർട്ടിക്ക് വലിയ വിജയം നേടാനായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'മുഖ്യമന്ത്രിയാകാൻ ഞാൻ യോഗ്യനാണ്. ഇനിയെല്ലാം പാർട്ടി തീരുമാനിക്കട്ടെ'യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
>
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയിൽ തർക്കം തുടരവേയാണ് താൻ പിന്നോട്ടില്ലെന്ന സൂചന നൽകി പ്രമോദ് സാവന്ദിന്റെ പ്രതികരണം. മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഉടൻ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജ തിയ്യതി തീരുമാനിക്കാനാണ് ധാരണ. മുൻ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത കൂടുതൽ. അതേ സമയം എംജിപിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
ഗോവയിൽ (Goa)തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി അധികാരത്തിലേറുന്നത്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയുമുണ്ട്.
മോദി-യോഗി കൂടിക്കാഴ്ച ഇന്ന്, യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. സർക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും. കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ദില്ലിയിലേത്തും. സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യക്ക് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമോയെന്നതില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.