മാഞ്ചിയെ മുന്‍ നിര്‍ത്തി മഹാസഖ്യം; എൻഡിഎ സര്‍ക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിതൻ റാം മാഞ്ചി

By Web TeamFirst Published Feb 22, 2019, 8:39 AM IST
Highlights

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം പാവപ്പെട്ട ജനങ്ങൾക്ക് അനുകൂലമല്ലെന്നും സംവരണ പരിധി 60ൽ നിന്ന് 90 ശതമാനമാക്കി ഉയര്‍ത്തി പാവപ്പെട്ട എല്ലാവര്‍ക്കും സംവരണം ഉറപ്പാക്കണമെന്നും മാഞ്ചി

പാറ്റ്ന: ഒബിസി ദളിത് വിഭാഗങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടമായി എന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതൻ റാം മാഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ബീഹാറിൽ ദളിത് വോട്ടുകൾ അനുകൂലമാക്കാൻ ബീഹാര്‍ മുൻ മുഖ്യമന്ത്രി കൂടിയായ ജിതൻ റാം മാഞ്ചിയെ മുന്നിൽ നിര്‍ത്തിയുള്ള നീക്കങ്ങളാണ് മഹാസഖ്യം നടത്തുന്നത്. 

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം പാവപ്പെട്ട ജനങ്ങൾക്ക് അനുകൂലമല്ലെന്നും സംവരണ പരിധി 60ൽ നിന്ന് 90 ശതമാനമാക്കി ഉയര്‍ത്തി പാവപ്പെട്ട എല്ലാവര്‍ക്കും സംവരണം ഉറപ്പാക്കണമെന്നും മാഞ്ചി പറഞ്ഞു. 

16 ശതമാനം ദളിത് സമുദായ വോട്ടാണ് ബീഹാറിലുള്ളത്. രാംവിലാസ് പസ്വാനെ മുന്നിൽ നിര്‍ത്തി ദളിത് വോട്ടുകളെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ മാഞ്ചിയാണ് മഹാസഖ്യത്തിന്‍റെ തുറുപ്പ് ചീട്ട്. ഒബിസി - ദളിത് വിഭാഗങ്ങളെ നരേന്ദ്രമോദിയും നിതീഷ് കുമാറും വഞ്ചിച്ചുവെന്നും മാഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാർ കൊണ്ടുവന്ന മുന്നോക്ക സംവരണ നിയമം ജനങ്ങളിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല. പ്രതിപക്ഷ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനായാൽ സംവരണ പരിധി 90 ശതമാനമാക്കുമെന്നും മാഞ്ചി കൂട്ടിച്ചേര്‍ത്തു. 

ബീഹാറിൽ കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന ജിതൻ റാം മാഞ്ചി, നിതീഷ് കുമാറിനെ എതിര്‍ത്ത് ജെഡിയു വിട്ടാണ് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച പാര്‍ട്ടിയുണ്ടാക്കിയത്. എൻഡിഎ സഖ്യത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിതീഷ് എൻഡിഎയിൽ തിരിച്ചെത്തിയോടെയാണ് മാഞ്ചി മഹാസഖ്യത്തോടൊപ്പം ചേര്‍ന്നത്. ബീഹാറിലെ ഗയ ഉൾപ്പടെയുള്ള മേഖലകളിൽ മാഞ്ചിയുടെ സ്വാധീനം മഹാസഖ്യത്തിന് ഗുണമാകും.
 

click me!