ലീഗ് നേതൃയോഗം ഇന്ന്; കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് മണ്ഡലം കമ്മിറ്റി

By Web TeamFirst Published Mar 7, 2021, 7:50 AM IST
Highlights

കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വം. ഇക്കാര്യമാവശ്യപ്പെട്ട് ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതി. 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന നേതൃത്വം ജില്ലാ, മണ്ഡലം നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തും. സീറ്റുകളിലെ തർക്കം പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ ഭാരവാഹികളേയും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളേയുമാണ് സംസ്ഥാന നേതൃത്വം ചർച്ചക്ക് വിളിച്ചിട്ടുള്ളത്.

രാവിലെ പത്ത് മണിയോടെ ഓരോ ജില്ലയിലേയും ഭാരവാഹികളുമായി പ്രത്യേകം പ്രത്യേകമായ കൂടിക്കാഴ്ചയാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഇവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷം അതുകൂടി പരിഗണിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കാനാണ് മുസ്ലീം ലീഗ് നേത്യത്വത്തിന്‍റെ തീരുമാനം.

അതേസമയം, കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വം. ഇക്കാര്യമാവശ്യപ്പെട്ട് ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതി. കൊടുവള്ളിയിൽ എം കെ മുനീർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ കൊടുവള്ളിയിലെ ലീഗ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പിലും നിലപാട് കടുപ്പിക്കുകയാണ്. മണ്ഡലത്തിനുള്ളിൽ നിന്നുള്ളയാൾ തന്നെ സ്ഥാനാർത്ഥിയാവണമെന്നാണ് ആവശ്യം. കൊടുവള്ളി കൊടുവള്ളി മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തുകളും മികച്ചപ്പെട്ട പ്രകടനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വത്തിൻ്റെ ഈ ആവശ്യം. കൊടുവള്ളിയിൽ നിന്നുള്ള ലീഗിന്റെ ജില്ലാ നേതാക്കളായ എം എ റസാഖ്‌ മാസ്റ്റർ, വി എ മുഹമ്മദ് മാസ്റ്റർ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന്‌ നൽകിയ കത്തിലുള്ളത്.

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് കാണിച്ച് പഞ്ചായത്ത് ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ഒരുമിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തയക്കുന്നത് ലീഗിൽ പിതിവില്ലാത്ത കീഴ്വഴക്കമാണ്. അതേസമയം കൂടുതൽ ചർച്ചകൾക്കായി പ്രാദേശിക നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്.

click me!