'തെലങ്കാനയുടെ അമ്മ സോണിയ'; തെലങ്കാന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ്

By Sravan KrishnaFirst Published Nov 24, 2018, 11:04 PM IST
Highlights

ഒരാളല്ല, ഒരു ജനതയുടെ പോരാട്ടമാണ് തെലങ്കാനയുടെ പിറവിക്ക് കാരണമെന്ന് സോണിയ പറഞ്ഞു. സ്വന്തം മക്കൾക്ക് അവർ അർഹിച്ച
വികസനവും നേട്ടങ്ങളും ഉണ്ടായില്ലെന്ന സങ്കടം തനിക്കുണ്ടെന്ന സോണിയയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി. റാവുവിന് വടി കൊടുക്കാതിരിക്കാൻചന്ദ്രബാബു നായിഡുവിന്‍റെ സാന്നിധ്യം മഹാറാലിയിൽ ഉണ്ടാവാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിച്ചു

ഹൈദരാബാദ്: തെലങ്കാന വികാരം വോട്ടാക്കാനുളള ചന്ദ്രശേഖര റാവുവിന്‍റെ നീക്കങ്ങൾക്ക് സോണിയ ഗാന്ധിയിലൂടെ മറുപടി പറഞ്ഞ് കോൺഗ്രസ്. തെലങ്കാനയുടെ അമ്മ സോണിയ ആണെന്ന പ്രചാരണം ശക്തമാക്കുകയാണ് പാർട്ടി. മഹാസഖ്യത്തിന്‍റെ മഹാറാലിയിലും സോണിയയും രാഹുൽ ഗാന്ധിയും ഊന്നിയതും ഇതിൽ തന്നെയാണ്.

ഭരണനേട്ടങ്ങൾ കൊണ്ട് മാത്രം തെലങ്കാനയിൽ അധികാരം നിലനിര്‍ത്താനാകില്ലെന്ന് ചന്ദ്രശേഖര റാവുവിന് ബോധ്യമായ മട്ടാണ്. ആവർത്തിച്ചു
പറഞ്ഞ, വികസനക്കുതിപ്പിന്‍റെ നാല് വർഷങ്ങളുടെ കണക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് റാലികളിൽ അധികം നിരത്തുന്നില്ല. പകരം തെലങ്കാന കാർഡ് ഇറക്കിയാണ് റാവു മുന്നേറാന്‍ ശ്രമിക്കുന്നത്. തെലങ്കാനയുടെ എതിരാളിയെന്ന് വിളിക്കപ്പെടുന്ന ചന്ദ്രബാബു നായിഡുവിന്‍റെ പാർട്ടിക്ക് കൈകൊടുത്ത കോൺഗ്രസിനെ റാവു കടന്നാക്രമിക്കുന്നു. തെലങ്കാനയുടെ പിറവിക്ക് കാരണക്കാരൻ താനെന്നാണ് ആവർത്തിച്ച് പ്രസ്താവിക്കുന്നത്.

സോണിയ ഗാന്ധിയെ കോൺഗ്രസ് പ്രചാരണത്തിനിറക്കിയത് ഇത് വെട്ടാനാണ്. മെദ്ചലിലെ മഹാറാലിയിൽ തെലങ്കാനയുടെ അമ്മ എന്ന്
സോണിയയെ വിശേഷിപ്പിക്കാൻ നേതാക്കൾ മത്സരിച്ചു. 2014 ൽ സോണിയ ഗാന്ധിയുടെ നിർണായക തീരുമാനമാണ് സംസ്ഥാന രൂപീകരണത്തിന് വഴിവെച്ചതെന്ന് ഊന്നിപ്പറഞ്ഞു. വൈകാരികമായിരുന്നു സോണിയയുടെ പ്രസംഗം.

ഒരാളല്ല, ഒരു ജനതയുടെ പോരാട്ടമാണ് തെലങ്കാനയുടെ പിറവിക്ക് കാരണമെന്ന് സോണിയ പറഞ്ഞു. സ്വന്തം മക്കൾക്ക് അവർ അർഹിച്ച
വികസനവും നേട്ടങ്ങളും ഉണ്ടായില്ലെന്ന സങ്കടം തനിക്കുണ്ടെന്ന സോണിയയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി. റാവുവിന് വടി കൊടുക്കാതിരിക്കാൻ ചന്ദ്രബാബു നായിഡുവിന്‍റെ സാന്നിധ്യം മഹാറാലിയിൽ ഉണ്ടാവാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിച്ചു. അതേ സമയം സംസ്ഥാന രൂപീകരണം വീണ്ടും ചർച്ചയാകുന്നത് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ടിആർഎസ്.

click me!