
യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ. കുര്യൻ വീണ്ടും രംഗത്തെത്തി. പ്രദേശികനേതാക്കളിൽ ഒരു വിഭാഗം പുതുശ്ശേരിക്കെതിരെ തിരുവല്ലയിൽ യോഗവും ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കാലുവാരിയ ജോസഫ് എം പുതുശ്ശേരിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ എതിർപ്പുയർത്തിയ പിജെ കുര്യന്‍ കെപിസിസിക്ക് കത്തും നല്‍കിയിരുന്നു. ഇപ്പോള്‍ പ്രാദേശിക നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പിജെ കുര്യന്‍ കെപിസിസി അധ്യക്ഷനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.
പിജെ കുര്യനുമായി അടുപ്പമുള്ള മണ്ഡലത്തിലെ ഏഴ് ഡിസിസി ഭാരവാഹികളും 13ൽ 11 മണ്ഡലം പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറി ടികെ സജീവിന്‍റെ നേതൃത്വത്തിൽ തിരുവല്ലയിൽ യോഗം ചേർന്നു. ഇത്തവണയും കാലുവാരൽ ഉണ്ടാകും. സീറ്റ് യുഡിഎഫിന് നഷ്ടപ്പെട്ടേക്കും. ഇതറിയാമായിരുന്നിട്ടും സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് 17നകം ഡിസിസി നേതൃത്വം വ്യക്തമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അതേസമയം പ്രതിഷേധം തണുപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.