
മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, വിനോദ പരിപാടികളിലെ വമ്പന്‍ ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ (Bigg Boss Malayalam Season 4) പ്രേക്ഷകരിലേക്കെത്തി. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസണ്‍ അരങ്ങേറുക. 17 മത്സരാര്‍ത്ഥികള്‍ ഒരൊറ്റ ലക്ഷ്യവുമായി പോരാടും. ബിഗ് ബോസിന്റെ നിര്‍ദേശങ്ങളുമായി നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോ നയിക്കുക.
ആരൊക്കെയാണ് മത്സരാര്‍ഥികളെന്ന കാര്യം ഇപ്പോഴും സസ്‌പെന്‍സിലാണ്. 100 ക്യാമറകള്‍ 100 ദിവസങ്ങള്‍ ഒരോരുത്തരെയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകര്‍ക്ക് മത്സരാര്‍ഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ്‌ബോസില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുകയാണ്. നാലാം സീസണ്‍ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പലരും പ്രമോകള്‍ നോക്കി വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ എല്ലാ സസ്‌പെന്‍സുകളും ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തുടങ്ങുന്ന നാലാം സീസണിനൊടുവില്‍ അവസാനിക്കും.
പുതിയ സീസണ്‍ മാര്‍ച്ചില്‍ തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഷോയുടേതായി പുറത്തുവന്ന എല്ലാ പ്രമോ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു.
ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവില്‍ വീട്ടില്‍ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ