
ആലപ്പുഴ: മോഹൻലാൽ അവതാരകനായി എത്തുന്ന ടിവി ഷോയ്ക്കെതിരെ വിമർശനവുമായി യു. പ്രതിഭ എംഎൽഎ. പരിപാടിയുടെ പേര് പരാമർശിക്കാതെയായിരുന്നു എംഎൽഎയുടെ വിമർശനം. പരിപാടി ഒളിഞ്ഞ് നോട്ടമാണെന്നും എംഎൽഎ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണമെന്നും പ്രതിഭ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും എംഎല്‍എ വിമര്‍ശനമുന്നയിച്ചു. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎൽഎ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്‍റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എംഎൽഎ. ബുധനാഴ്ച നടന്ന പരിപാടിയിലാണ് യു പ്രതിഭയുടെ സിനിമക്കാരെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗം. നമ്മുടെ സിനിമക്കാരോട് സമൂഹത്തിന് ഒരു തരം ഭ്രാന്താണെന്നും എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ലെന്നും കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമാ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും യു പ്രതിഭ പറഞ്ഞു.