
'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്', ഈ ഡയലോഗ് മോഹൻലാല്‍(Mohanlal) എന്ന അഭിനയകുലപതിയുടെ ശബ്ദത്തിൽ മുഴങ്ങിക്കേട്ടപ്പോൾ, തിയറ്ററുകളിൽ തീർത്ത അലയൊലികൾ വാക്കുകൾക്കും അധീതമാണ്. 1987 മെയ് 14ന് ഇരുപതാം നൂറ്റാണ്ട്(Irupatham Noottandu) എന്ന സൂപ്പർ ഹിറ്റ് ചിത്രം റിലീസായത് മുതൽ ‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകരുടെ വീരനായകനായി മാറുകയായിരുന്നു. ഒപ്പം മലയാള സിനിമയിൽ മോഹൻലാൽ എന്ന അഭിനയരാജാവിന്റെ മറ്റൊരു പൊൻതൂവൽ കൂടിയായി ചിത്രം.
35 വർഷങ്ങൾക്കിപ്പുറവും കെ മധു സംവിധാനം ചെയ്ത ചിത്രം ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം അന്നും ഇന്നും സിനിമയ്ക്കുള്ള ആ പുതുമയാണ്. മിനി സ്ക്രീനിലും മറ്റും ചിത്രമെത്തുമ്പോള്‍ ഇന്നും പ്രായഭേദമെന്യേ ഏവരും ചിത്രം ആസ്വദിക്കുന്നുണ്ട്. മോഹൻലാലിനെ സൂപ്പര്‍ സ്റ്റാര്‍ നിരയിലേക്ക് ഉയർത്തിയതിൽ അനിഷേധ്യമായ പങ്കുവഹിച്ചു സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമ അക്കാലത്ത് രണ്ടുകോടിയിലധികം രൂപ കളക്ഷന്‍ സ്വന്തമാക്കി.
മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ കൂട്ടത്തിലുള്ള സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. ഇരുവരുടെയും കോംമ്പോ പ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ചു. ചിത്രത്തിൽ അസാധ്യമായ പ്രകടനമാണ് രണ്ട് നടന്മാരും കാഴ്ചവച്ചത്. ശേഖരൻ കുട്ടി എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയതെങ്കിൽ ആശ്വതി വർമ്മ എന്ന ജേർണലിസ്റ്റ് ആയിട്ടായിരുന്നു അംബിക എത്തിയത്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ചിത്രത്തിലെ ഡയലോഗുകള്‍ പുതുതലമുറകള്‍ പോലും ഏറ്റുപറയുന്നത് സിനിമയുടെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ചിത്രമിറങ്ങി 22 വർഷങ്ങൾക്ക് ശേഷം 2009ലാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാഭാഗം വരുന്നത്. എസ്.എൻ സ്വാമി തന്നെയായിരുന്നു ഇതിന്റെയും തിരക്കഥ. അമൽ നീരദ് ആയിരുന്നു സംവിധായകൻ. സ്റ്റൈലിഷ് രീതിയിലായിരുന്നു സിനിമയുടെ മേക്കിങ്. ജാക്കിയുടെ രണ്ടാം വരവും പ്രേക്ഷകർ ഇരുരകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ ആ സിനിമയ്‌ക്ക് കഴിഞ്ഞില്ല. കള്ളക്കടത്തുകാരുടെ കുടിപ്പകയുടേയും സൗഹൃദങ്ങളുടേയുമൊക്കെ കഥ പറഞ്ഞ ഇരുപതാം നൂറ്റാണ്ട് 35 വർഷം പിന്നിടുമ്പോൾ, ഇന്നും നിറം മങ്ങാതെ നിൽക്കുകയാണ് ഓരോ കഥാപാത്രവും രംഗങ്ങളും.
Read Also: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍