
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച സഹനടനാകാൻ ജോജു ജോര്‍ജും ഇന്ദ്രൻസും കടുത്ത മത്സരം കാഴ്‍ചവെച്ചെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍ നേര്‍ക്കുനേര്‍ മത്സരം അവസാന റൗണ്ടില്‍ പങ്കജ് ത്രിപാഠിയും ഇന്ദ്രൻസും തമ്മിലായിരുന്നു. ഒടുവില്‍ 'മിമി' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിന് പങ്കജ് ത്രിപാഠി മികച്ച സഹനടനായി. 'ഹോമി'നു പുറമേ മറ്റ് ചില ചിത്രങ്ങളിലെയും പ്രകടനം പരിഗണിച്ച് ഇന്ദ്രൻസിന് ജൂറി പ്രത്യേക പരാമര്‍ശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അവാര്‍ഡ് പ്രവചനങ്ങളില്‍ നിറഞ്ഞിരുന്ന മാധവന്റെ സംവിധാനത്തിലുള്ള 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്സ്' മികച്ച ചിത്രമായി. എന്നാല്‍ മികച്ച നടനുള്ള മത്സരത്തില്‍ ആര്‍ മാധവൻ പിന്തള്ളപ്പെട്ടു. 'സര്‍ദാര്‍ ഉധം' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തില്‍ വിക്കി കൗശലും മികച്ച നടനുള്ള പുരസ്‍കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അല്ലു അര്‍ജുനെ നടനുള്ള അവാര്‍ഡിന് ജൂറി തെരഞ്ഞെടുക്കുകയായിരുന്നു.
മികച്ച നടിക്കുള്ള അവാര്‍ഡിന് ആലിയ ഭട്ടായിരുന്നു പരിഗണനയിലുണ്ടായത്. എന്നാല്‍ 'മിമി'യിലെ ബുദ്ധിമുട്ടേറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച കൃതി സനോണും പുരസ്‍കാരം പങ്കിട്ടു നല്‍കാൻ ജൂറി തീരുമാനിക്കുകയായിരുന്നു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനും പരിഗണിച്ച 'ദ കശ്‍മിര്‍ ഫയല്‍സി'നെ മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്‍കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്ന് അവാര്‍ഡ് പ്രതീക്ഷയുണ്ടായിരുന്നു ചിത്രം 'നായാട്ട്' മറ്റ് ഇനങ്ങളില്‍ അന്തിമ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടില്ലെങ്കിലും മികച്ച തിരക്കഥാകൃത്തായി ഷാഹി കബീര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഓസ്‍കര്‍ പുരസ്‍കാരം വരെ നേടിയ സംഗീതഞ്‍ജന്റെ 'നാട്ടു നാട്ടു' ഗാനം ദേശീയ തലത്തില്‍ ഒന്നാമത് എത്തിയില്ല എന്ന ഒരു പ്രത്യേകതയുമുണ്ട്. എന്നാല്‍ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരം കീരവാണിക്കാണ്. 'ആര്‍ആര്‍ആറി'ലെ 'കമൊരം ഭീമുഡോ' എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോള്‍ ഗായിക ശ്രേയാ ഘോഷാലാണ്. 'പുഷ്‍പ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.
Read More: ഓണത്തിന് ചിരിക്കൂട്ടുമായി രാമചന്ദ്രബോസ്& കോ, തിയറ്റര്‍ ലിസ്റ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക