നടന്‍ അനില്‍ മുരളി അന്തരിച്ചു

By Web TeamFirst Published Jul 30, 2020, 1:06 PM IST
Highlights

200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

കൊച്ചി: നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനില്‍ മുരളി ജനിച്ചത്. ടിവി സീരിയലുകളിലൂടെ അഭിയനരംഗത്തെത്തിയ അനില്‍ 1993 ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റണ്‍ ബേബി റണ്‍, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ചേട്ടായീസ്, ബോഡി ഗാർഡ്, രാമലീല, ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനിൽ മുരളി വേഷമിട്ടു. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറോളം സീരിയലുകളിലും അനിൽ മുരളി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഭാര്യ: സുമ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.

click me!