സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. കൂടിയ ലഹരികളാണ് ചിലർ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റിൽ പോലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും.
കൊച്ചി: സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിർമാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. സിനിമാ സെറ്റുകളിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാൽ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഒരു വാര്ത്തചാനലിനോട് പ്രതികരിക്കുകയായിരുന്നു ബാബുരാജ്. ഷെയ്ൻ നിഗമിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. കൂടിയ ലഹരികളാണ് ചിലർ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റിൽ പോലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവർ പലരും അമ്മയുടെ ഭാഗമല്ല. അവർക്കു താത്പര്യവുമില്ല. നിർമാതാക്കൾ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.
ഷെയ്നിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ഷെയിനിന്റെ കാര്യത്തിൽ ഇടപെടൽ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയിനിന്റെ വീഡിയോകൾ കണ്ടാൽ പലതും മനസിലാകും. നിർമാതാവുമായുള്ള കരാർ ലംഘിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്നിനു പിന്തുണ നൽകുന്നതിൽ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.