
അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് 'ജയ ജയ ജയ ജയ ഹേ'. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രം സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്. രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. ഇപ്പോഴിതാ വിജയകരമായ മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ് ചിത്രം.
2022ലെ ഫാമിലി ഹിറ്റെന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ 'ജയ ജയ ജയ ജയ ഹേ' പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25കോടിയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹൃദയസ്പർശിയായ സിനിമ വരുന്നെന്ന് സൂര്യ; മറുപടിയുമായി മമ്മൂട്ടി, ശ്രദ്ധനേടി 'കാതൽ' ഫസ്റ്റ് ലുക്ക്
അതേസമയം, ചിത്രത്തിന്റെ സീനുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.