ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിക്കുന്നത്.
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും (Olavum Theeravum). എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് (Netflix) ആന്തോളജിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
പ്രിയദർശൻ എന്ന വ്യക്തി തന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപനത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. ആ സിനിമയുടെ ഭാഗമായ വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ടെന്ന് തനിക്ക് അറിയാമെന്നും ഹരീഷ് പേരടി കുറിക്കുന്നു.
'കുഞ്ഞാലിക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയൻസാർ പറഞ്ഞ അന്ന് ഉറങ്ങിയില്ല'; ഹരീഷ് പേരടി
ഹരീഷ് പേരടിയുടെ വാക്കുകൾ
ഒരു മനുഷ്യൻ..ഇൻഡ്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്ത സംവിധായകൻ..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാൻ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്...ആ സിനിമയിൽ പ്രവർത്തിച്ച ആൾ എന്ന നിലക്ക് ആത്മാർഥമായി എനിക്കറിയാം..ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട് ...പ്രിയൻസാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എം.ടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ്,കുളിച്ച് സംതൃപ്തിയോടെ തീരത്തേക്കുള്ള ഒരു പ്രയാണം..നമ്മൾ ജനിച്ചു വളർന്ന വീടുകൾ നമ്മൾ വീണ്ടും പുതുക്കി പണിയുമ്പോൾ കിട്ടുന്ന..മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഒരോ ശ്വാസത്തിലും അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു...ഈ പേക്കപ്പ് പറച്ചിൽ..ഒരു ചരിത്ര മുഹൂർത്തമാണ് ...പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ ഊർജ്ജം നൽകുന്ന വാമൊഴി...ആര് എന്നെ നിഷേധിച്ചാലും ഒരിക്കൽ ഞാൻ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം..കലാകാരന്റെ സ്നേഹം നിറഞ്ഞ ചങ്കൂറ്റം..