
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടൻ ഹരീഷ് പേരടി(Hareesh Peradi) രംഗത്തെത്തിയത്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് ഹരീഷ് പേരടി തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴിതാ താൻ രാജിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. രാജിക്കത്ത് വ്യക്തിപരമായി അയച്ചെങ്കിലും അമ്മയുടെ സെക്രട്ടറിയും പ്രസിഡന്റും തന്നെ വിളിച്ചില്ല, എന്നാല്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല...
രാജി സന്നദ്ധതയറിയിച്ച പോസ്റ്റ്
A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്,സെക്രട്ടറി..മറ്റ് അംഗങ്ങളെ...പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു...എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു...സ്നേഹപൂർവ്വം-ഹരീഷ്പേരടി..
അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ, അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്‍തിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു. വിജയ് ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടിയെച്ചൊല്ലി സംഘടനയില്‍ അഭിപ്രായവ്യത്യാസം പുകയുകയാണ്. നടപടി വേണമെന്നും വേണ്ടെന്നും നിലപാടുള്ള രണ്ട് വിഭാഗങ്ങള്‍ സംഘടനയിലുണ്ട്. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവരുടെ വാദം.