
തിരുവനന്തപുരം: നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. നാടക, സീരിയല്‍, ചലച്ചിത്ര നടൻ നിര്‍മ്മാതാവ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കാലടി ജയൻ.
ടൈറ്റാനിയത്തിലെ ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്ത് സജീവമായ ആളാണ് കാലടി ജയൻ. പിന്നീട് പ്രഫഷണൽ നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തി. അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മഴവിൽക്കാവടിയിലെ അഴകപ്പൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതുവരെ 67 സിനിമകളിൽ കാലടി ജയൻ അഭിനയിച്ചിട്ടുണ്ട്. 25 സീരിയലുകളിൽ നിർമ്മാണ പങ്കാളിയയിട്ടുണ്ട്. കാര്യം നിസ്സാരം, ദേവരാഗം, സൂര്യപുത്രി, ഓർമ തുടങ്ങിയവയായിരുന്നു ഇതിൽ ശ്രദ്ധേയമായവ.
രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റർ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. കാരൂരിന്റെ ഏറെ ശ്രദ്ധ നേടിയ, അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകർത്തിയ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. ബാബു ആന്റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. നാലുമാസം മുൻപ് ‘ഏകൻ’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. എസ്.ഗീതയാണ് ഭാര്യ. മകൾ: പരേതയായ ആർ.ജി.സ്മിത, മരുമകൻ: സതീഷ് കല്യാണരാമൻ.
മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ...; മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കി 202