
ദിയ കൃഷ്ണയുടെ ആഭരണ ഷോപ്പിൽ നടന്ന സാമ്പത്തിക തട്ടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ എങ്ങും നിറയുകയാണ്. ഈ അവസരത്തിൽ ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് ദിയ ബിസിനസ് തുടങ്ങിയതെന്നും അതിൽ നിന്നും പണം തട്ടിക്കൊണ്ടു പോകുന്നതിന്റെ വേദന ബിസിനസ് ചെയ്തവർക്കെ അറിയൂ എന്ന് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാർ പറയുന്നു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാതിയുമായി പോകേണ്ടതിന് പകരം കുറ്റാരോപിതരെ വിളിച്ച് ചോദ്യം ചെയ്യണമായിരുന്നോ ? എന്ന ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു കൃഷ്ണ കുമാർ. "ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിന്നും ലോണെടുത്ത് ഒരു ചെറിയ പെൺകുട്ടി ബിസിനസ് തുടങ്ങി. കുറച്ച് പേർക്ക് ജോലിയും കൊടുത്ത് മുന്നോട്ട് പോകുമ്പോൾ, പണം തട്ടിക്കൊണ്ട് പോകുമ്പോഴുള്ള വേദന ബിസിനസ് ചെയ്തവർക്ക് മാത്രമെ അറിയൂ. നമ്മുടെ കയ്യിൽ നിന്നും ഒരു പതിനായിരം രൂപ പോയാൽ എന്റെ തൊഴിലാളികളോട് ചോദിക്കണമല്ലോ. ചോദിക്കാതെ പറ്റില്ല. നമ്മൾ പലരും പല തരത്തിൽ ജനിച്ച് വളർന്നവരാണ്. ഓരോരുത്തരും ഓരോ രീതിയിൽ ആകും ചോദിക്കുന്നത്. പണം പോയാൽ സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നതേ ഞങ്ങളും ചോദിച്ചിട്ടുള്ളൂ. നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകില്ല. ഇവരാണോ എടുത്തത് ? എത്രയാണ് എടുത്തത്? നമുക്ക് ഏകദേശ ധാരണ വേണ്ടേ? അതില്ലാതെ എങ്ങനെയാണ് പൊലീസ് സ്റ്റേഷനിൽ പോകുന്നത്. ഇവരോട് ചോദിക്കാതെ മുന്നോട്ട് പോകാൻ പറ്റില്ല", എന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.
ഞങ്ങൾ ആ കുട്ടികളെ തടഞ്ഞുവച്ചു എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഫോൺ ഞങ്ങൾ പിടിച്ചു വാങ്ങിയിട്ടില്ലെന്നും അവർ തന്നെയാണ് ബാങ്ക് ട്രാൻസ്ഫർ ഡീറ്റൈൽസ് കാണിച്ചതെന്നും കൃഷ്ണ കുമാർ പറയുന്നു. അവരുടെ ആരോപണങ്ങൾക്ക് എന്തെങ്കിലും ഒരു തെളിവ് കാണിക്കട്ടെ. അവരുടെ ബങ്ക് സ്റ്റേറ്റ്മെന്റ് എടുത്താൽ തീരുന്ന പ്രശ്നമെ ഉള്ളൂവെന്നും കൃഷ്ണ കുമാർ പറഞ്ഞു.